Sub Lead

'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ നിലവില്‍ പദ്ധതികളില്ല; വിശദീകരണവുമായി പോലിസ്

വാച്ച് യുവര്‍ നെയ്ബര്‍ എന്ന പേരില്‍ നിലവില്‍ പദ്ധതികളില്ല; വിശദീകരണവുമായി പോലിസ്
X

തിരുവനന്തപുരം: അയല്‍വാസികളെ കുറിച്ച് വിവരം നല്‍കാനുള്ള കേരളാ പോലിസിന്റെ പദ്ധതിയായ വാച്ച് യുവര്‍ നെയ്ബറിനെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി ആഭ്യന്തര വകുപ്പ് രംഗത്ത്. 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ പോലിസിന് നിലവില്‍ പദ്ധതികളൊന്നും ഇല്ലെന്നും കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour - SHYNe-ഷൈന്‍) എന്ന പദ്ധതിയാണെന്നും സംസ്ഥാന പോലിസ് മേധാവിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു. അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പോലിസ് ആരംഭിച്ച സോഷ്യല്‍ മീഡിയ കാംപയിനാണ് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍'. നഗരങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍വക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പോലിസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ധിപ്പിച്ച് അയല്‍പക്കങ്ങള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഫ്‌ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുള്ള നല്ല സൗഹൃദത്തിലൂടെ കഴിയും. അയല്‍പക്കത്തെ കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വര്‍ധിക്കും. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പോലിസിന്റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തില്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അയല്‍വാസികളെ കുറിച്ചുള്ള രഹസ്യങ്ങളും മറ്റും പോലിസിനെ അറിയിക്കുക എന്ന പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ആണ് അറിയിച്ചത്. റെസിഡന്റ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു ഡിജിപി അനില്‍കാന്ത് വ്യക്തമാക്കിയിരുന്നത്. കൊച്ചിയില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് അയല്‍വാസികളെ സംശയത്തോടെ വീക്ഷിക്കാനും പൗരന്‍മാരെ ഒറ്റുകാരാക്കി പോലിസ് സ്‌റ്റേറ്റ് ആക്കി മാറ്റാനുള്ള നീക്കമാണെന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പോലിസ് രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it