Sub Lead

ഫസല്‍ വധക്കേസ് വിചാരണയെ സിപിഎം ഭയപ്പെടുന്നു: പോപുലര്‍ ഫ്രണ്ട്

താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെ അന്വേഷണത്തെ തള്ളിപ്പറയുക വഴി സ്വന്തം പ്രവര്‍ത്തനത്തില്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നത്. എട്ട് പ്രതികളുള്ള കേസില്‍ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കുറിച്ചു മാത്രമാണ് സിപിഎം നേതാക്കള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. മറ്റു പ്രതികള്‍ സിപിഎമ്മിന്റെ ചര്‍ച്ചകളിലെവിടെയും ഉയര്‍ന്നുവരുന്നില്ലെന്നത് തന്നെ, ഫസല്‍ വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവന്നതാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നതെന്ന് വ്യക്തമാണ്.

ഫസല്‍ വധക്കേസ് വിചാരണയെ സിപിഎം ഭയപ്പെടുന്നു: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ഗുരുവായൂര്‍ തൊഴിയൂരിലെ സുനില്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ വിട്ടയക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ഫസല്‍ വധക്കേസില്‍ പുകമറ സൃഷ്ടിച്ച് അരുംകൊലകളുടെ പാപഭാരത്തില്‍ നിന്ന് സിപിഎം നേതൃത്വത്തിന് രക്ഷപ്പെടാനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുന്ന സിപിഎം നേതൃത്വം വസ്തുതകളെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവന്നതു മുതല്‍, നിരന്തരം തെറ്റിദ്ധാരണ പരത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ആവര്‍ത്തനമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിചാരണയെ സിപിഎം ഭയപ്പെടുകയാണ്. കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൈകള്‍ ശുദ്ധമാണെന്ന് ബോധ്യമുണ്ടെങ്കില്‍, കോടതി നടപടികളെ നേരിട്ട് നിരപരാധിത്വം തെളിയിക്കാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ 2006 ഒക്ടോബര്‍ 22ന് ചെറിയ പെരുന്നാള്‍ തലേന്ന് കൊല്ലപ്പെട്ടത്. സംഭവസ്ഥലം സന്ദര്‍ശിച്ച കോടിയേരി അടക്കമുള്ള നേതാക്കള്‍ ആര്‍എസ്എസിനെതിരേയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നീട് അതേ, കോടിയേരിയുടെ കീഴിലുള്ള പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഫസല്‍ വധക്കേസില്‍ സിപിഎം പങ്ക് പുറത്തുവന്നതും പ്രവര്‍ത്തകര്‍ അറസ്റ്റിലായതും. പ്രതികളുടെ അറസ്റ്റിനെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ കോടിയേരി ബാലകൃഷ്ണന്റെ വീടിനു മുമ്പില്‍ പ്രതിഷേധിച്ച സംഭവത്തിനുവരെ കേരളം സാക്ഷ്യം വഹിച്ചതാണ്. അന്വേഷണം സിപിഎമ്മിലേക്കെത്തിയപ്പോള്‍ ആറു തവണയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്. ഒരൊറ്റ അന്വേഷണ സംഘവും സിപിഎമ്മുകാരല്ലാത്ത പ്രതികളിലേക്ക് എത്തിയിട്ടില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴാണ് മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ഭരണതലത്തില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ഉദ്യോഗസ്ഥരെ മാറ്റി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഫസലിന്റെ ഭാര്യയുടെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരേ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതി വരെ നടത്തിയ നിയമയുദ്ധങ്ങള്‍ പരാജയപ്പെടുകയായിരുന്നു. സിബിഐ നടത്തിയ തുടരന്വേഷണത്തിലാണ് സിപിഎം നേതാക്കളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും പങ്ക് പുറത്തുവരുന്നത്. ഭരണത്തിനു നേതൃത്വം നല്‍കിയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയസ്വാധീനം ദുരുപയോഗം ചെയ്തതാണ് ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയത്. കേരളാ പോലിസ് തുടങ്ങിവച്ച അന്വേഷണമാണ് സിബിഐ തുടര്‍ന്നത്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെ അന്വേഷണത്തെ തള്ളിപ്പറയുക വഴി സ്വന്തം പ്രവര്‍ത്തനത്തില്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നത്.

പുനരന്വേഷണത്തിന് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ഉയര്‍ത്തി ഫസലിന്റെ സഹോദരന്‍ മുഖേന സിപിഎം സമര്‍പ്പിച്ച ഹരജി സിബിഐ കോടതി തള്ളിയതാണ്. ഹരജിയില്‍ പറഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പടുവിലായി മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഫസല്‍ കേസിലെ തന്റെ പങ്ക് ഏറ്റുപറഞ്ഞ് പോലിസിനു നല്‍കിയതായി പറയപ്പെടുന്ന മൊഴി പുറത്തുവന്നതിലും അസ്വാഭാവികതയുണ്ട്. പോലിസ് ക്രൂരമായി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രസ്തുത മൊഴി വീഡിയോയില്‍ പകര്‍ത്തിയതെന്ന് അയാള്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എട്ട് പ്രതികളുള്ള കേസില്‍ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കുറിച്ചു മാത്രമാണ് സിപിഎം നേതാക്കള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. മറ്റു പ്രതികള്‍ സിപിഎമ്മിന്റെ ചര്‍ച്ചകളിലെവിടെയും ഉയര്‍ന്നുവരുന്നില്ലെന്നത് തന്നെ, ഫസല്‍ വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവന്നതാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നതെന്ന് വ്യക്തമാണ്. സിബിഐ അന്വേഷണം സംബന്ധിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നടക്കുന്ന നിയമപോരാട്ടങ്ങളില്‍ ഒരിക്കല്‍ പോലും സ്വന്തംഭാഗം കോടതികളെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിനായിട്ടില്ലെന്നതു തന്നെ അവരുന്നയിക്കുന്ന വാദങ്ങളുടെ നിരര്‍ഥകതയാണ് തെളിയിക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്.

ഒരു കേസില്‍ പ്രതികള്‍ വിട്ടയയ്ക്കപ്പെട്ടതു ചൂണ്ടിക്കാട്ടി കൊലപാതകങ്ങളടക്കം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മുഴുവന്‍ പ്രതികളെയും വെള്ളപൂശാനാണ് സിപിഎം ശ്രമിക്കുന്നത്. തലശ്ശേരി സലീം വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സലീമിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. ഫസല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുന്ന സിപിഎം ഇത്തരം കേസുകളിലെ തങ്ങളുടെ നിലപാട് കൂടി വ്യക്തമാക്കണം. ഫസലിന്റെ രക്തം പുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ കൊണ്ടിട്ട് വര്‍ഗീയകലാപത്തിനു ശ്രമം നടത്തിയെന്ന ഗുരുതരമായ കണ്ടെത്തലുകള്‍ കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളുന്ന കേസാണിത്. കൊലപാതകികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ മാശാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച് വര്‍ഗീയത ഇളക്കി വിടാന്‍ സിപിഎം കരുതിക്കൂട്ടി നടത്തിയ ശ്രമം ടി പി ചന്ദ്രശഖരന്‍ വധക്കേസിലും ഉണ്ടായിട്ടുണ്ട്. വര്‍ഗീയതക്കെതിരേ വലിയ തോതില്‍ പ്രചാരണം നടത്തുന്ന സിപിഎം സ്വാര്‍ഥ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വര്‍ഗീയത സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവുകളാണ് ഇത്തരം സംഭവങ്ങള്‍.

ആദ്യഘട്ടത്തില്‍ കേരള പോലിസും തുടരന്വേഷണത്തില്‍ സിബിഐയും നടത്തിയ കണ്ടെത്തലുകളും ബോധ്യങ്ങളും കുറ്റവാളികള്‍ സിപിഎം ആണെന്ന് തെളിയിക്കുന്നതിന് മതിയായതാണ്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള ഒരു കേസെന്നു പോലും കണക്കിലെടുക്കാതെ, തുടക്കം മുതല്‍ ഈ കേസിന്റെ സുഗമമായ നടത്തിപ്പിനെ അസ്വസ്ഥപ്പെടുത്താനും കളവുകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുമാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. സ്വയംകൃതാനര്‍ഥങ്ങളാണ് ഫസല്‍ വധക്കേസില്‍ സിപിഎമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. നുണപ്രചാരണങ്ങള്‍ ആവര്‍ത്തിച്ചും തെറ്റിദ്ധാരണകള്‍ പരത്തിയും ഫസലിന്റെ ചോരക്കറ മായ്ച്ചുകളയാന്‍ സിപിഎമ്മിനാവില്ല. ഫസല്‍ കേസില്‍ നീതി പുലരുക എന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ നിലപാട്. അതിന് നിയമം അനുശാസിക്കുന്ന മാര്‍ഗത്തിലൂടെയാണ് ഇതുവരെ സംഘടന മുന്നോട്ടുപോയിട്ടുള്ളത്. നീതിക്കു വേണ്ടിയുള്ള പോരാട്ടം ഏതറ്റം വരെയും തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോവുന്നതില്‍ സംഘടന പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം സി എ റഊഫ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it