Sub Lead

കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പോലെ ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും കേന്ദ്രമന്ത്രാലയം പങ്കുവെച്ചു.

കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന് ആരേയും നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പോലെ ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും കേന്ദ്രമന്ത്രാലയം പങ്കുവെച്ചു.

വാക്‌സിന്‍ സ്വീകരിക്കണമോ എന്നത് അവരവരുടെ തീരുമാനമാണ്. എന്നിരുന്നാലും വാക്‌സിന്റെ മുഴുവന്‍ ഡോസും സ്വീകരിക്കുന്നത് തന്നെയാണ് അനുയോജ്യം. സ്വയം സുരക്ഷിതമാവുന്നതോടൊപ്പം കുടുംബത്തിലേക്കും പുറത്തുള്ളവരിലേക്കും രോഗ വ്യാപനം ഉണ്ടാവുന്നത് കുറയ്ക്കാനും ഇത് സഹായിക്കുമെന്നും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നിലവില്‍ ആറു വാക്‌സിനുകളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ഐഎസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്‌സിന്‍, സൈഡസ് കാഡിലയുടെ ഡിഎന്‍എ വാക്‌സിന്‍, ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡ്, നോവോവാക്‌സും സിറം ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍, റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് അഞ്ച് (ഇന്ത്യന്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ആണ് ഇത് ഉത്പാദിപ്പിക്കുന്നത്), യുഎസ്എയിലെ എംഐറ്റിയുമായി ചേര്‍ന്നുള്ള ബയോളജിക്കല്‍ ഇ വാക്‌സിന്‍ എന്നിവയാണവ.

ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിന്‍ വിപണിയിലെത്തിക്കുന്നതിനാല്‍ അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പു വരുത്തി മാത്രമേ റെഗുലേറ്ററി ബോഡി വാക്‌സിന്‍ അംഗീകരിക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.മറ്റ് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ പോലെ തന്നെ ചില വ്യക്തികളില്‍ ചെറിയ പനിയും കുത്തിവെയ്‌പ്പെടുത്ത സ്ഥലങ്ങളില്‍ വേദന തുടങ്ങിയവും അനുഭവപ്പെട്ടേക്കാം.

വാക്‌സിന്‍ സംബന്ധമായ പാര്‍ശ്വഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ മാത്രമേ വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാവുകയുള്ളു.വാക്‌സിന്റെ ലഭ്യതയെ അടിസ്ഥാനമാക്കി പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്‍ഗണനാ ഗ്രൂപ്പുകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it