Sub Lead

കൊവിഡ് 19: കേരളത്തില്‍ മരിച്ച ആദ്യ വ്യക്തിയുടെ മക്കള്‍ക്ക് പറയാനുള്ളത്...

കൊവിഡ് 19: കേരളത്തില്‍ മരിച്ച ആദ്യ വ്യക്തിയുടെ മക്കള്‍ക്ക് പറയാനുള്ളത്...
X
കൊച്ചി: ചൈനയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട് ലോകത്തെയാകെ ഞെട്ടിച്ച കൊവിഡ് മരണത്തിന് കേരളവും സാക്ഷ്യംവഹിച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്നും നാം ഇപ്പോഴും സുരക്ഷിതരല്ലെന്നും അധികൃതര്‍ വിളിച്ചുപറയുമ്പോഴും, നമ്മെയൊന്നും ബാധിക്കില്ലെന്ന മിഥ്യാധാരണയില്‍ കഴിയുന്നവരോട്, കേരളത്തില്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട ആദ്യ വ്യക്തിയുടെ മക്കള്‍ക്ക് പറയാനുള്ളത് എല്ലാവരുമൊന്ന് കേള്‍ക്കണം. എന്നിട്ടാവാം വീട്ടിലിരിക്കാതെ, പോലിസിന്റെ കണ്ണുവെട്ടിച്ചുള്ള റോഡിലിറങ്ങല്‍. എറണാകുളം സ്വദേശി സേട്ട് യാക്കൂബ് ഹുസയ്ന്‍(69)ന്റെ മകന്‍ ഇസ്മായില്‍ യാക്കൂബ് സേട്ടിന്റെ സന്ദേശം.


2020 മാര്‍ച്ച് 22ന് 69 വയസ്സുള്ള എന്റെ പിതാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതിനു രണ്ടുദിവസം മുമ്പ്, ശ്വസിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് നേരിയ അസ്വസ്ഥതയുണ്ടായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. കൊറോണ വൈറസ് പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും അത് സ്ഥിരീകരിക്കപ്പെട്ട ഉടന്‍ അദ്ദേഹത്തെ എറണാകുളത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രോട്ടോകോള്‍ അനുസരിച്ച് ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് നേരത്തെയുള്ള അസുഖങ്ങളും(ഹൃദയ ശസ്ത്രക്രിയ, പ്രമേഹം) മൂലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ മോശമാവുകയും ക്രിറ്റിക്കലായ ന്യുമോണിയ രോഗം കണ്ടെത്തുകയും ചെയ്തു. സാധ്യമായ എല്ലാ മരുന്നുകളും ചികില്‍സയും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നല്‍കി. 2020 മാര്‍ച്ച് 28ന് രാവിലെ 8ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

എന്റെ പിതാവ് യഥാര്‍ത്ഥത്തില്‍ എല്ലാത്തരത്തിലും ആക്റ്റീവായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് പതിവ് ദിനചര്യകള്‍ തുടര്‍ന്ന് പോന്നിരുന്നു. എന്നാല്‍ 6 ദിവസത്തിനുള്ളില്‍, ഈ മാരകമായ വൈറസ് ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ചൈന, ഇറ്റലി, സ്‌പെയിന്‍ മുതലായ ഏറ്റവും കൂടുതല്‍ ബാധിച്ച മറ്റ് രാജ്യങ്ങളിലെ അവസ്ഥകളെക്കുറിച്ച് ഞങ്ങള്‍ വായിച്ചുകൊണ്ടിരുന്നു, മാത്രമല്ല ഇത് നമ്മെ ബാധിക്കുമെന്ന് ഞങ്ങളുടെ സ്വപ്നങ്ങളില്‍ ഒരിക്കലും കരുതിയിരുന്നില്ല. അത് സംഭവിക്കുക തന്നെ ചെയ്തു, എങ്ങനെ, എപ്പോള്‍, എവിടെ നിന്ന്, ആരില്‍ നിന്നാണ് അദ്ദേഹത്തിന് വൈറസ് ബാധിച്ചതെന്ന ചോദ്യത്തിന് ഞങ്ങള്‍ക്കൊരിക്കലും ഉത്തരം കിട്ടിയിട്ടില്ല, കിട്ടുകയുമില്ല. ഞങ്ങളുടെ ഉമ്മയ്ക്കും കൊറോണ വൈറസ് പോസിറ്റീവ് കാണിച്ചു. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അതേ ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ഏറ്റവും ദുഖകരമായ കാര്യം എനിക്കും എന്റെ ജ്യേഷ്ഠനും ഇളയ സഹോദരന്മാര്‍ക്കും ഞങ്ങളുടെ പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല(യാത്രാ നിയന്ത്രണങ്ങള്‍/സുരക്ഷാ പ്രോട്ടോക്കോളുകള്‍ കാരണം). അതോടൊപ്പം ഞങ്ങളുടെ ഉമ്മയെ ഒന്ന് സാന്ത്വനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവിടെ എത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ഈ വൈറസിന്റെ ആഘാതം ഇത്രമാത്രമുണ്ട്. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു. കൊറോണ വൈറസിന്റെ ഗൗരവവും നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ അത് നമുക്ക് ചുറ്റുമുള്ള പ്രായമായവരെ എങ്ങനെ ബാധിക്കുമെന്നതും ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. വൈറസ് എവിടെയും ആവാം. യഥാര്‍ത്ഥത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതെ ആര്‍ക്കും അത് വഹിക്കാന്‍ കഴിയും. അതിനാല്‍ ദയവായി ജാഗ്രത പാലിക്കുക. കൂടാതെ വൈറസ് പടരാതിരിക്കാന്‍ നടപ്പാക്കിയ സുരക്ഷാ നടപടികള്‍ പാലിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമപ്രായക്കാരെയും പഠിപ്പിക്കുക.


ഞാന്‍ പറയുന്നത് എന്തിനെ(സാമൂഹിക അകലം, വ്യക്തിഗത ശുചിത്വം പരിപാലിക്കുക, വീടിനകത്ത് താമസിക്കുക, നിങ്ങള്‍ക്ക് സുഖമില്ലെങ്കില്‍ സ്വയം ഐസൊലേറ്റ് ചെയ്യുക തുടങ്ങിയവ) കുറിച്ചാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എനിക്ക് ബോധ്യമുണ്ട്. വളരെ വഷളാകുന്നത് വരെ കാത്തിരിക്കരുത്. നമുക്കെല്ലാവര്‍ക്കും നമ്മുടെ ഭാഗം നന്നായി ചെയ്യാനും നമ്മളും നമ്മുടെ പ്രിയപ്പെട്ടവരും സുരക്ഷിതരും ഊര്‍ജ്ജസ്വലരും ആണെന്ന് ഉറപ്പാക്കാനും കഴിയും.


അവസാനമായി ഒരു കാര്യം, സര്‍വശക്തന്റെ പക്കലാണ് നമ്മള്‍, അവനിലേക്ക് നമ്മള്‍ മടങ്ങുന്നു. എന്റെ പിതാവിന് സ്വര്‍ഗം ലഭിക്കാനും, എന്റെ ഉമ്മയ്ക്ക് വൈറസ് ബാധയില്‍ നിന്നു മോചിതമാവാനുള്ള ശക്തിയും ധൈര്യവും പ്രദാനം ചെയ്യാനും സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്താനും സര്‍വശക്തനോട് എല്ലാവരും ദുആ ചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളില്‍ ആരും ഈ അഗ്‌നിപരീക്ഷയിലൂടെ കടന്നുപോവാന്‍ ഇട വരുത്തരുതേ എന്ന് ഞാന്‍ സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.

എന്ന്

ഇസ്മായില്‍ യാക്കൂബ് സേട്ട്,

മുഹമ്മദ് ഇബ്തിസാം,

സഫിയ സേട്ട്,

ഹുസയ്ന്‍ന്‍ സേട്ട്,

ഹസ്സന്‍ സേട്ട്




Next Story

RELATED STORIES

Share it