Sub Lead

'ഞെട്ടിപ്പോയി, ഇത്തരക്കാര്‍ അവസരം ലഭിച്ചാല്‍ കൂട്ടക്കൊല നടത്തും'; വിദ്വേഷ പ്രസംഗക്കേസില്‍ 'ജാമിഅ ഷൂട്ടര്‍'ക്ക് ജാമ്യം നിഷേധിച്ച് കോടതി

ഞെട്ടിപ്പോയി, ഇത്തരക്കാര്‍ അവസരം ലഭിച്ചാല്‍ കൂട്ടക്കൊല നടത്തും; വിദ്വേഷ പ്രസംഗക്കേസില്‍ ജാമിഅ ഷൂട്ടര്‍ക്ക് ജാമ്യം നിഷേധിച്ച് കോടതി
X

ചണ്ഡീഗഡ്: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഈ ആഴ്ച അറസ്റ്റിലായ 'ജാമിഅ ഷൂട്ടര്‍' രാംഭക്ത് ഗോപാല്‍ ശര്‍മ(19)യ്ക്കു ഗുഡ്ഗാവ് കോടതി ജാമ്യം നിഷേധിച്ചു. ഹരിയാനയിലെ ജിംനേഷ്യം പരിശീലകനായ ആസിഫ് ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കി സംഘടിപ്പിച്ച പട്ടൗഡി മഹാപഞ്ചായത്തിലാണ് മുസ് ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷപ്രസംഗം നടത്തിയത്. ഫേസ്ബുക്കില്‍ തല്‍സമയം പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ ബിജെപി വക്താവും കര്‍ണി സേന പ്രസിഡന്റുമായ സൂരജ് പാല്‍ അമു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിങ് കണ്ടപ്പോള്‍ മനസാക്ഷി ആകെ ഞെട്ടിപ്പോയെന്നു കോടതി പറഞ്ഞു. ഇത്തരത്തിലുള്ള വ്യക്തികള്‍, അവസരം ലഭിച്ചാല്‍ മത വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തണമെന്നാണ് പ്രതി ആവശ്യപ്പെട്ടതെന്ന് കോടതി അഭിപ്രായമിട്ടു. കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയ്ക്കു സമീപം പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഒരു വിദ്യാര്‍ഥിയെ പരിക്കേല്‍പ്പിച്ചയാളാണ് അന്ന് 17 വയസ്സ് മാത്രമുണ്ടായിരുന്ന രാംഭക്ത് ഗോപാല്‍ ശര്‍മ.

'സംസാര സ്വാതന്ത്ര്യം ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും അവിഭാജ്യ ഘടകമാണ്. എന്നിരുന്നാലും, ഈ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങളുണ്ട്. തീക്കളിക്ക് ആരെയും അനുവദിക്കാനാവില്ല. അദ്ദേഹത്തിന് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പിനോടോ മത സമൂഹത്തോടോ വിദ്വേഷം വളര്‍ത്താന്‍ സ്വാതന്ത്ര്യമില്ലെന്നും കോടതി പ്രഖ്യാപിച്ചു. ഭരണഘടനാപരമായ കടമയെക്കുറിച്ച് പോലിസിനെയും സംസ്ഥാന സര്‍ക്കാരിനെയും കോടതി ഓര്‍മ്മിപ്പിച്ചു. ഏതെങ്കിലും മതത്തിലോ വിശ്വാസത്തിലോ ജാതിയിലോ ഉള്ള ഇന്ത്യയിലെ പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. ഇത്തരം വിദ്വേഷികള്‍ സ്വതന്ത്രമായി വിഹരിക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 'പ്രതിയുടെ പ്രവര്‍ത്തനം, അതായത്, ഒരു പ്രത്യേക മതവിഭാഗത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവാനും കൊല്ലാനും പ്രേരിപ്പിക്കുന്ന വിദ്വേഷപ്രസംഗം അക്രമത്തിന്റെ ഒരു രൂപമാണ്. അത്തരം ആളുകളും പ്രകോപനപരമായ പ്രസംഗങ്ങളും ഒരു യഥാര്‍ത്ഥ ജനാധിപത്യ മനോഭാവത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തിനു നേരെയുള്ള ആക്രമണം, മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ട് മനപൂര്‍വം കുറ്റകൃത്യത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് രാംഭക്ത് ഗോപാലിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയിരുന്നു.

Court Denies Bail To Jamia Shooter In Hate Speech Case

Next Story

RELATED STORIES

Share it