Sub Lead

കൊവിഡ് പ്രതിസന്ധി: ജി 20 രാഷ്ട്രങ്ങള്‍ അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കും

കൊവിഡ് പ്രതിസന്ധി: ജി 20 രാഷ്ട്രങ്ങള്‍ അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കും
X

ന്യൂഡല്‍ഹി: കൊവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കാന്‍ ജി 20 ഉച്ചകോടിയില്‍ തീരുമാനം. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മഹാമാരി തടയാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇതിനാവശ്യമായ ചെലവ് വഹിക്കുമെന്നും പ്രഖ്യാപിച്ചു. കൊവിഡ് 19 പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ഗവേഷണത്തിന് എല്ലാ വിഭവങ്ങളെല്ലാം നല്‍കും. മഹാമാരിയെ ഒന്നിച്ച് അതിജീവിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കും. വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടാനും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ തീരുമാനിച്ചു.

ജി 20 യോഗം അഞ്ച് സുപ്രധാന തീരുമാനങ്ങളാണെടുത്തത്. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുക, ജനങ്ങളുടെ വരുമാനവും തൊഴിലും സംരക്ഷിക്കുക, ലോക സമ്പദ് വ്യവസ്ഥയിലെ വിശ്വാസം പുനസ്ഥാപിക്കുക, സഹായം ആവശ്യമായ എല്ലാ രാജ്യങ്ങളെയും പിന്തുണയ്ക്കുക, പൊതുജനാരോഗ്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ തീരുമാനങ്ങളാണെടുത്തത്.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം അടിമുടി മാറണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. മഹാമാരികളുണ്ടാവുമ്പോള്‍ നല്‍കേണ്ടിവരുന്ന വില വലുതാണ്. ദുര്‍ബല രാജ്യങ്ങളെ സഹായിക്കണം. സാമ്പത്തിക നഷ്ടങ്ങളേക്കാള്‍ വലുതാണ് ജീവന്റെ വില. ഗവേഷണ ഫലങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പടെ പ്രമുഖ രാഷ്ട്ര നേതാക്കളെല്ലം വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തു. അതിരുകളൊന്നും മാനിക്കാത്ത ഒരു വൈറസാണിത്. പൊട്ടിപ്പുറപ്പെടുന്നത് നമ്മുടെ പൊതുശത്രുവാണ്. ലോകം കണ്ട ഏറ്റവും ശക്തമായ ആഗോള നിയന്ത്രണ ശൃംഖല കെട്ടിപ്പടുക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.







Next Story

RELATED STORIES

Share it