Sub Lead

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണു മരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു
X

ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണു മരണം. അസുഖബാധിതനായിരുന്ന അദ്ദേഹം കുറച്ചുദിവസങ്ങളായി ചികില്‍സയിലായിരുന്നു. 1942 ജനുവരി 16നാണു ജനനം. തെലങ്കാനയിലെ ചെവല പാര്‍ലിമെന്റിനെ പ്രതനിധീകരിച്ച് 15ാം ലോക്‌സഭയില്‍ അംഗമായിരുന്ന ഇദ്ദേഹം ശാസ്ത്ര-സാങ്കേതിക വിദ്യാ വകുപ്പ് മന്ത്രിയായിരുന്നു. 1998ല്‍ ഐ കെ ഗുജാറാള്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്നു. 21 വര്‍ഷത്തിനു ശേഷമാണ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. 2014ല്‍ മിര്‍യാല്‍ഗുഡ മണ്ഡലത്തില്‍നിന്ന് പാര്‍ലിമെന്റിലെത്തിയ ഇദ്ദേഹം ഒന്നാം യുപിഎ സര്‍ക്കാരിലും ഇതേ സ്ഥാനം വഹിച്ചു. 2012 ഒക്ടോബര്‍ 29 മുതല്‍ 2014 മെയ് വരെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു.

തെലങ്കാനയിലെ നാല്‍ഖോണ്ഡ ജില്ലയിലെ ചാന്തൂര്‍ വില്ലേജിലെ നേര്‍മട്ടയിലാണ് ജനനം. ഒന്നര വയസ്സായപ്പോള്‍ പോളിയോ ബാധിച്ചതു കാരണം ക്രച്ചസ് ഉപയോഗിച്ചാണ് നടന്നിരുന്നത്. ഹൈദരാബാദിലെ ഉസ്മാനിയ്യ സര്‍വകലാശാലയില്‍ നിന്നു എംഎ പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷ്മിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.

ആന്ധ്രപ്രദേശിലെ കല്‍വാകര്‍ത്തിയില്‍ നിന്ന് 1969 മുതല്‍ നാലുതവണ എംഎല്‍എയായിരുന്നു. കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയ്ക്കു ശേഷം പാര്‍ട്ടിവിട്ട് 1977ല്‍ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1980ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരേ മേദകില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 88 വരെ ജനതാപാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അഞ്ചുതവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടുതവണ രാജ്യസഭാംഗവുമായി. 1991 ജൂണ്‍ മുതല്‍ 1992 ജൂണ്‍ വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വിവിധ പാര്‍ട്ടികളിലുണ്ടായിരുന്നപ്പോള്‍ വക്താവായിരുന്ന അദ്ദേഹത്തിനു 1998ല്‍ മികച്ച പാര്‍ലമെന്റംഗത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.






Next Story

RELATED STORIES

Share it