Sub Lead

എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു

എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു
X

തിരുവനന്തപുരം: ഒബിസി പട്ടികയില്‍ ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എസ്‌ഐയു സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെയായിരിക്കും ഉള്‍പ്പെടുത്തുക. നേരത്തെയുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിന്നു. പാര്‍ലമെന്റ് പാസാക്കിയ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

അടുത്തിടെ പാര്‍ലമെന്റ് ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുകയും ഇതുവഴി സമുദായങ്ങളെ ഒബിസി വിഭാഗത്തില്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി 1958 ലെ കേരള സ്‌റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സില്‍ 2021 ആഗസ്ത് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധം ഭേദഗതി കൊണ്ടുവരും. എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒബിസി പട്ടികയില്‍പ്പെടുത്തി 2021 ഫെബ്രുവരി ആറിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, ഒബിസി പട്ടികയില്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും അതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്തു. ഭരണഘടനയുടെ 127ാമത് ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയതിനെ തുടര്‍ന്ന് സമൂഹത്തതില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഗ്രീന്‍ റേറ്റിങ്, ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു

ഹരിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ റേറ്റിങ്ങും ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കേഷനും അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം അംഗീകരിച്ചു. കെട്ടിടങ്ങളുടെ ക്ലാസിഫിക്കേഷന്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന ഇന്‍സെന്റീവുകള്‍, സര്‍ട്ടിഫിക്കേഷനുള്ള നടപടിക്രമം എന്നിവയാണ് തീരുമാനിച്ചത്.

വിറ്റുവരവ് നികുതിയില്‍ കുറവ് വരുത്തി

ബാര്‍ ഹോട്ടലുകളിലൂടെയുള്ള മദ്യവില്‍പ്പനയുടെ വിറ്റുവരവ് നികുതി ഏകീകരിക്കാന്‍ തീരുമാനിച്ചു. എഫ്എല്‍ ത്രീ, എഫ്എല്‍ ടു ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകള്‍ക്കും ഷോപ്പുകള്‍ക്കും ആദ്യഘട്ട ലോക്ഡൗണിനു ശേഷം 22/05/2020 മുതല്‍ 21/12/2020 വരെയും രണ്ടാംഘട്ട ലോക്ഡൗണിനു ശേഷം 15/06/2021 മുതല്‍ 25/09/2021 വരെയും കാലയളവിലെ വിറ്റുവരവ് നികുതിയാണ് നിബന്ധനകള്‍ക്കു വിധേയമായി 5 ശതമാനമായി കുറച്ചുനല്‍കാന്‍ തീരുമാനിച്ചത്. കുടിശ്ശിക നികുതി സംബന്ധിച്ച റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി 31/03/2022 വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിന് 30/04/2022 വരെ സമയം അനുവദിച്ചു.

ടണല്‍ റോഡിന് പുതുക്കിയ ഭരണാനുമതി

ആനക്കാംപൊയില്‍- കല്ലാടി- മേപ്പാടി ടണല്‍ റോഡിന്റെ നിര്‍മാണത്തിന്റെ എസ്പിവി ആയ കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡിപിആര്‍ അംഗീകരിച്ചു. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.

ശമ്പളപരിഷ്‌കരണം

കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ ഓഫിസര്‍ കാറ്റഗറിയിലെ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ പ്രസ്തുത ശമ്പളപരിഷ്‌കരണ കാലയളവില്‍ സര്‍വീസിലുണ്ടായിരുന്ന വിരമിച്ച ജീവനക്കാര്‍ക്കും അനുവദിക്കാന്‍ തീരുമാനിച്ചു.

തസ്തികകള്‍

കൊട്ടാരക്കര, മയ്യനാട്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍ എന്നീ സര്‍ക്കാര്‍ ഐടിഐകളില്‍ രണ്ട് യൂനിറ്റുകള്‍ വീതമുള്ള ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡ് ആരംഭിക്കും. 8 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി നല്‍കി.

കാലാവധി ദീര്‍ഘിപ്പിച്ചു

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ കാലാവധി 01/02/2022 മുതല്‍ 31/03/2022 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it