Sub Lead

വഖ്ഫ് ബോര്‍ഡിലും ക്രിസ്ത്യന്‍ നിയമനം; നടപ്പാവുന്നത് സഭ-സിപിഎം അജണ്ട

രണ്ടാം പിണറായി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ പ്രധാന തസ്തികകളില്‍ ക്രൈസ്തവ വല്‍ക്കരണം നടക്കുന്നതിനിടെയാണ് അതേ സമുദായത്തില്‍ നിന്നുള്ളയാളെ വഖഫ് ബോര്‍ഡിലും നിയമിച്ചിരിക്കുന്നത്.

വഖ്ഫ് ബോര്‍ഡിലും ക്രിസ്ത്യന്‍ നിയമനം; നടപ്പാവുന്നത് സഭ-സിപിഎം അജണ്ട
X

പി സി അബ്ദുല്ല

കോഴിക്കോട്: വഖഫ് ബോര്‍ഡിന്റെ നാളിതുവരെയുള്ള കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തി പുതിയ സിഇഒ ഇതര മതസ്ഥനെ സഹായിയായി നിയമിച്ചത് യാദൃച്ഛികമല്ലെന്ന ആക്ഷേപം ശക്തം. രണ്ടാം പിണറായി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ പ്രധാന തസ്തികകളില്‍ ക്രൈസ്തവ വല്‍ക്കരണം നടക്കുന്നതിനിടെയാണ് അതേ സമുദായത്തില്‍ നിന്നുള്ളയാളെ വഖഫ് ബോര്‍ഡിലും നിയമിച്ചിരിക്കുന്നത്.

മുസ്‌ലിം സമുദായത്തില്‍നിന്ന് മാത്രം നടന്നിരുന്ന നിയമന രീതി അട്ടിമറിച്ച് പുതിയ സിഇഒ വി എസ് സക്കീര്‍ ഹുസൈന്റെ ഡ്രൈവര്‍ കം പേഴ്‌സനല്‍ അറ്റന്‍ഡറായി ക്രിസ്ത്യന്‍ സമുദായാംഗത്തെ നിയമിച്ചതു മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളിയാണെന്നാണ് ആക്ഷേപം. താല്‍ക്കാലിക നിയമനമാണെങ്കില്‍ കൂടി ഇത് ദൂരവ്യാപകമായി നടക്കാനിരിക്കുന്ന അട്ടിമറിയുടെ തുടക്കമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുന്‍ സിഇഒയുടെ സഹായിയായ മുസ്‌ലിം സമുദായാംഗത്തെ പിരിച്ചുവിട്ടാണ് തൃശൂര്‍ സ്വദേശിയായ എ പി സാല്‍മോന്റെ നിയമനം. തനിക്ക് വിശ്വസ്തനായ ഒരാളെ തന്റെ വിവേചനാധികാരം ഉപയോഗിച്ചു നിയമിച്ചെന്നാണ് വഖഫ് ബോര്‍ഡ് സിഇയുടെ വിശദീകരണം.

എന്നാല്‍, താനല്ല, വഖഫ് ബോര്‍ഡ് തന്നെയാണ് പുതുതായി നിയമിക്കപ്പെട്ടയാള്‍ക്ക് ശമ്പളം നല്‍കുകയെന്ന് സിഇഒ സക്കീര്‍ ഹുസൈന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ കിട്ടാത്തതു കൊണ്ടാണോ വഖഫ് ബോര്‍ഡിന്റെ ശമ്പളത്തില്‍ ഇതര മതസ്ഥനെ ധിയമിച്ചതെന്ന ചോദ്യത്തിന് സിഇഒ വ്യക്തമായ മറുപടി പറഞ്ഞില്ല.

മുസ്‌ലിംകള്‍ക്ക് മാത്രമായി ആവിഷ്‌കരിച്ച സച്ചാര്‍ സമിതി ആനുകുല്യങ്ങളില്‍ വെള്ളം ചേര്‍ത്ത് ഇതര ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി അട്ടിമറിച്ചതിന്റെ സമാനമായ ഗൂഡാലോചന തന്നെയാണ് പുതിയ അമുസ്‌ലിം നിയമനം വഴി വഖ്ഫ് ബോര്‍ഡിലും ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

സിഇഒ ഇപ്പോള്‍ നടത്തിയ അമുസ്‌ലിം നിയമനം ഭാവിയില്‍ പുതിയ കീഴ്‌വഴക്കങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കും ഇടവരുത്തുമെന്നതില്‍ തര്‍ക്കമില്ല.2016 ജനുവരിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച വഖഫ്‌ബോര്‍ഡ് റെഗുലേഷനില്‍ മുസ്‌ലിം സമുദായത്തില്‍നിന്നു മാത്രമേ വഖഫ് ബോര്‍ഡില്‍ നിയമനം നടത്താവൂ എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 2020 ഏപ്രിലില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരമുള്ള റെഗുലേഷനിലെ ഭേദഗതിയില്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന വ്യവസ്ഥ നീക്കി പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു.

ഇതിന്റെ പിന്‍ബലത്തിലാണ് ഇതര സമുദായാംഗത്തെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ട് സിഇഒ ഉത്തരവിറക്കിയത്. ഇതിന് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അംഗീകാരം നല്‍കുകയും ചെയ്തു. പള്ളി, മദ്‌റസ തുടങ്ങി വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്നത് എന്നതിനാലാണ് മുസ്‌ലിംകളെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥ കൊണ്ടുവന്നത്.

ഇത്രയും കാലമായി മറ്റു സമുദായങ്ങളില്‍നിന്ന് വഖഫ് ബോര്‍ഡിലേക്ക് നിയമനം നടന്നിട്ടുമില്ല. ദേവസ്വം ബോര്‍ഡിലേക്ക് ഹിന്ദുക്കളല്ലാത്തവരെ നിയമിക്കാറില്ല. വഖഫ് ബോര്‍ഡ് നിയമനം മാത്രം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതും ഇക്കാരണത്താലാണ്. വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ മുസ്‌ലിം സംഘടനകളുടെ യോഗത്തിനുശേഷവും ഇതുസംബന്ധിച്ച ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു സമുദായത്തില്‍നിന്ന് ബോര്‍ഡിലേക്ക് താല്‍ക്കാലിക നിയമനം നടത്തിയിരിക്കുന്നത്.

വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തില്‍ കേരള വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുസ്സലാം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമനം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it