Sub Lead

കൊവിഡിന് പിന്നാലെ ആശങ്കയായി മങ്കി ബി വൈറസും; ആദ്യമരണം ചൈനയില്‍

കൊവിഡിന് പിന്നാലെ ആശങ്കയായി മങ്കി ബി വൈറസും; ആദ്യമരണം ചൈനയില്‍
X

ബെയ്ജിങ്: കൊവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ ലോകം മുഴുവന്‍ വിറങ്ങലിച്ചുനില്‍ക്കവെ ആശങ്ക വിതച്ച് മങ്കി ബി വൈറസും. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്നാണ് കുരങ്ങില്‍നിന്നുണ്ടാവുന്ന വൈറസും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മങ്കി ബി വൈറസ് (ബിവി) വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞദിവസം ചൈനയില്‍ ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസ് മനുഷ്യനിലേക്കും പകരുമെന്ന് വ്യക്തമായതോടെ ആശങ്കയിലാണ് ചൈനീസ് അധികൃതര്‍.

കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ ചത്തിരുന്നു. ഈ കുരങ്ങുകളില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്നാണ് റിപോര്‍ട്ടുകള്‍. ദുരൂഹസാഹചര്യത്തില്‍ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോര്‍ട്ടം ഇദ്ദേഹമാണ് നടത്തിയത്. ഡോക്ടര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും മാഡീസംബന്ധമായ അസ്വസ്ഥകളും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ശക്തമായ പനിയും ബാധിച്ചു. നിരവധി ആശുപത്രികളില്‍ ഇദ്ദേഹം ചികില്‍സ നേടിയിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. മെയ് 27നാണ് അദ്ദേഹം മരിച്ചത്.

ആദ്യമായാണ് ഈ വൈറസ് മനുഷ്യനില്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലില്‍തന്നെ ഇദ്ദേഹത്തില്‍നിന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിരുന്നു. മങ്കി വൈറസ് ബാധിച്ചെന്ന് അന്നുതന്നെ മനസ്സിലായിരുന്നു. അതേസമയം രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകളും പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു ഫലം. എന്നാല്‍, ഈ മരണം ചൈന വെളിപ്പെടുത്തിയത് ശനിയാഴ്ചയാണെന്ന് ചൈന സിഡിസി വീക്ക്‌ലി പുറത്തുവിട്ട വിവരങ്ങള്‍ അടിസ്ഥാനമാക്കി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

മൃഗഡോക്ടര്‍മാര്‍, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, ലബോറട്ടറി ഗവേഷകര്‍ എന്നിവര്‍ക്ക് വൈറസ് മങ്കി വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ശാരീരിക ദ്രാവക സ്രവങ്ങളിലൂടെയുമാണ് വൈറസ് പകരുന്നത്. മാരകമായ ഈ വൈറസ് ബാധിച്ചാല്‍ മരണനിരക്കും ഏറെ കൂടുതലാണ്. റിപോര്‍ട്ടുകള്‍ അനുസരിച്ച് വൈറസ് ബാധിക്കുന്നവരില്‍ 70 മുതല്‍ 80 ശതമാനം വരെ ആളുകള്‍ക്ക് മരണം ഉറപ്പാണ്.

നൂറില്‍ 80 പേരും മരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് അനുസരിച്ച് മനുഷ്യരിലേക്ക് രോഗം പകര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക നാഡീവ്യൂഹത്തെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സാധാരണയായി വൈറസ് ബാധിച്ച് 13 ആഴ്ചകള്‍ക്കുള്ളില്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it