Sub Lead

സുരക്ഷാ മാനദണ്ഡം പാലിക്കാതെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്; ആശങ്കയുമായി യാത്രക്കാര്‍

വന്‍ തുക ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നുവെന്ന് ആരോപണം

സുരക്ഷാ മാനദണ്ഡം പാലിക്കാതെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്; ആശങ്കയുമായി യാത്രക്കാര്‍
X

കരിപ്പൂര്‍: കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഏര്‍പ്പാടാക്കുന്നതിന്റെ മറവില്‍ കൊള്ളയെന്ന് ആക്ഷേപം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വന്‍ തുക ഈടാക്കിയുമാണ് വിമാനം ചാര്‍ട്ടേഡ് ചെയ്തതെന്നാണ് പരാതി. ഇതുകാരണം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനു റിയാദില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ഓടെ കരിപ്പൂരിലെത്തിയ കെഎംസിസി ഏര്‍പ്പാട് ചെയ്ത ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലെ യാത്രക്കാര്‍ ആശങ്കയിലാണ്.

ബുറൈദ കെഎംസിസിയാണ് ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തതെന്നും സൗദി എയര്‍ലൈന്‍സിനു ഒരു ടിക്കറ്റിന് 2350 രൂപയാണ് ഈടാക്കിയതെന്നും റിയാദില്‍ ജോലി ചെയ്യുന്ന മലപ്പുറം കോഡൂര്‍ ആല്‍പ്പറ്റകുളമ്പ സ്വദേശി ബഷീര്‍ കൈനാലി തേജസ് ന്യൂസിനോട് പറഞ്ഞു. 440 സീറ്റുകളുള്ള വിമാനത്തില്‍ 220 യാത്രക്കാരുമായാണ് യാത്ര തിരിക്കുന്നതെന്നും ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ യാത്രക്കാര്‍ക്ക് സീറ്റ് നല്‍കുകയുള്ളൂവെന്നും പറഞ്ഞ് ഒരു ടിക്കറ്റിന് 2350 റിയാല്‍(ഇന്ത്യന്‍ രൂപ അര ലക്ഷത്തോളം) ആണ് ഈടാക്കിയത്. എന്നാല്‍, യാത്ര പുറപ്പെട്ടപ്പോള്‍ എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. മാസ്‌കും മറ്റും ഉണ്ടെങ്കിലും സാമൂഹിക അകലം ഒട്ടും പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം. നേരത്തേ ടിക്കറ്റിനു പണം നല്‍കുമ്പോള്‍ പറഞ്ഞതു പ്രകാരം ഒന്നിടവിട്ട സീറ്റിനു പകരം എല്ലാ സീറ്റിലും യാത്രക്കാരുണ്ടെന്ന് അറിഞ്ഞതോടെ ഏതാനും യാത്രക്കാര്‍ ബഹളമുണ്ടാക്കുകയും ചെയ്തു. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടുയുള്ളവരാണ് ഇത്തരത്തില്‍ യാത്ര ചെയ്തത്. സുരക്ഷിതമാണെന്ന ഉറപ്പിന്‍മേലാണ് ഇത്രയും വലിയ തുക നല്‍കിയതെന്നും ഇക്കാര്യത്തെ കുറിച്ച് ബുറൈദ കെഎംസിസി ഭാരവാഹികളോട് പറഞ്ഞപ്പോള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ബഷീര്‍ കൈനാലി പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യയും 10 വയസ്സുള്ള കുട്ടിയുമാണ് റിയാദില്‍ നിന്ന് കരിപ്പൂരിലേക്കു വന്ന വിമാനത്തിലുണ്ടായിരുന്നത്.

ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കായി രൂപീകരിച്ച വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഭാരവാഹികളൊന്നും തന്നെ വ്യക്തമായ മറുപടി നല്‍കിയില്ലത്രേ. ഇതിനിടെ, സംഘാടകരെ വിമര്‍ശിച്ച് കെഎംസിസി പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയതോടെ ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലി ആക്കിയെന്നും ആക്ഷേപമുണ്ട്. അപാകത സംബന്ധിച്ച് കെഎംസിസി ഭാരവാഹികളുമായി സംസാരിച്ചപ്പോള്‍ ഇതേക്കുറിച്ച് ഞങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നുവേ്രത മറുപടി. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ പേരുപറഞ്ഞ് പ്രവാസികളെ കബളിപ്പിച്ച് വന്‍ തുക ഈടാക്കുകയും ട്രാവല്‍സ് നടത്തിപ്പുകാര്‍ക്ക് സീറ്റുകള്‍ മറിച്ചുനല്‍കി കൊള്ളയടിക്കുകയാണെന്നാണ് വിമര്‍ശനം. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഒഴിവാക്കുകയുള്ളൂവെന്ന് പറഞ്ഞവര്‍ അപാകത ചോദ്യം ചെയ്തപ്പോള്‍ ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലി ആക്കി മാറ്റുകയായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി ശിഹാബ് പറഞ്ഞു. മറ്റൊരു വിമാനത്തില്‍ 1700 റിയാലിനു ടിക്കറ്റ് കിട്ടിയെങ്കിലും സൗദി എയര്‍ലൈന്‍സിനു സുരക്ഷിതമായി, പകുതി യാത്രക്കാരെ കൊണ്ടുപോവുന്നുവെന്ന് പറഞ്ഞതിനാലാണ് കടം വാങ്ങി 2350 റിയാല്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it