Sub Lead

സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം; ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ഇന്ന് ചേര്‍ന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ഇതോടെ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ജോലി സംവരണത്തിലുണ്ടായ ആശങ്കയ്ക്കു താല്‍ക്കാലിക പരിഹാരമായി.

സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം; ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
X

ന്യൂഡല്‍ഹി: സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഇന്ന് ചേര്‍ന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ഇതോടെ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ജോലി സംവരണത്തിലുണ്ടായ ആശങ്കയ്ക്കു താല്‍ക്കാലിക പരിഹാരമായി. അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠനവകുപ്പുകള്‍ യൂനിറ്റായി പരിഗണിക്കണമെന്ന സുപ്രിംകോടതി വിധിയോടെയാണ് സര്‍വകലാശാലയിലെ നിയമനം പ്രതിസന്ധിയിലായത്. അലഹബാദ് ഹൈക്കോടതിയാണ് കോളജുകളിലെയും സര്‍വകലാശാലകളിലെയും അധ്യാപക നിയമനത്തിന് പഠനവകുപ്പുകളെ ഒറ്റയൂനിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കാന്‍ ഉത്തരവിട്ടത്. ഇതിനെ സുപ്രിംകോടതിയില്‍ ചോദ്യംചെയ്‌തെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവച്ചു.

പുനപ്പരിശോധന ഹരജിയും സുപ്രിംകോടതി തള്ളി. ഈ ഉത്തരവ് നടപ്പായാല്‍ പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി ഉള്‍പ്പടെയുള്ള സംവരണ വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാവുന്ന സാഹചര്യം സംജാതമാവുമായിരുന്നു. നേരത്തെ സര്‍വകലാശാലകളിലെ മൊത്തം അധ്യാപക തസ്തികകള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു സംവരണം നിശ്ചയിച്ചിരുന്നത്. ഇതില്‍നിന്ന് മാറി ഡിപാര്‍ട്ടുമെന്റുകള്‍ യൂനിറ്റായി പരിഗണിച്ചാല്‍ ഓരോ തസ്തിക മാത്രം ഉള്ളിടങ്ങളില്‍ സംവരണം നല്‍കേണ്ടതില്ല. ഇത് വലിയ തോതിലുള്ള സംവരണ ചോര്‍ച്ചയ്ക്കിടയാക്കും. ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ദലിത്, ന്യൂനപക്ഷ സംഘടനകളും പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരവധി അധ്യാപക, വിദ്യാര്‍ഥി സംഘടനകളും സംവരണ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തു.

സര്‍വകലാശാലകളെ ഒറ്റയൂനിറ്റായി പരിഗണിക്കാന്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ നേരത്തെ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, തുടര്‍നടപടികളുണ്ടായില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തതിനെതിരേ അധ്യാപകരുടെ കൂട്ടായ്മ ചൊവ്വാഴ്ച ജന്തര്‍ മന്ദിറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വിവിധ പിന്നാക്ക സംഘടനകളും സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്. എത്രയുംവേഗം ഓര്‍ഡിനന്‍സ് വിജ്ഞാപനമായി ഇറക്കി പ്രാബല്യത്തില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it