Sub Lead

ബജറ്റ് സമ്മേളനത്തിനു ഇന്നു തുടക്കം; നയപ്രഖ്യാപനം ഉള്‍പ്പെടെ പ്രതിപക്ഷം ബഹിഷ്‌കരിക്കും

ബജറ്റ് സമ്മേളനത്തിനു ഇന്നു തുടക്കം; നയപ്രഖ്യാപനം ഉള്‍പ്പെടെ പ്രതിപക്ഷം ബഹിഷ്‌കരിക്കും
X
ന്യൂഡല്‍ഹി: രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും സമ്മേളനം തുടങ്ങുക. അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടെയുള്ളവ ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. എന്‍ഡിഎ മുന്‍ ഘടകകക്ഷിയായിരുന്ന ശിരോമണി അകാലിദളും ആം ആദ്മി പാര്‍ട്ടിയും പ്രസംഗം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം മൂര്‍ധന്യതയിലെത്തി നില്‍ക്കുകയും സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനു കടുത്ത വെല്ലുവിളിയാവും. കര്‍ഷക സമരം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണൂല്‍ കോണ്‍ഗ്രസുമെല്ലാം ഒപ്പു വച്ച പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്റ്റര്‍ റാലിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെടും. ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ അറിയിക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ചയുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സമ്മേളനങ്ങള്‍ ആരംഭിക്കുക.

Budget session begins today in parliament; opposition parties will boycott the policy announcement of president

Next Story

RELATED STORIES

Share it