Sub Lead

ക്രമസമാധാന നില തകര്‍ന്നു; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്സും

ക്രമസമാധാന നില തകര്‍ന്നു; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്സും
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സും രംഗത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി കത്തെഴുത്തി. പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലുണ്ടായ അക്രമത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടത്. ബിര്‍ഭും കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവുമായി ബിജെപിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.



ബിജെപിയുടെ 50 എംഎല്‍എമാര്‍ അടങ്ങുന്ന സംഘവും പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉന്നയിച്ചത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന നില വഷളായതും കഴിഞ്ഞ ഒരുമാസത്തിനിടെ 26 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതും ചൂണ്ടിക്കാട്ടിയാണ് അധീര്‍ ചൗധരി രാഷ്ട്രപതിക്ക് കത്തയച്ചത്. സംസ്ഥാനത്തെ ക്രമസമാധാന പൂര്‍ണമായും തകര്‍ന്നു. ഭരണഘടനാ സംവിധാനവും തകര്‍ച്ചയിലാണ്. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 355 ബംഗാളില്‍ പ്രയോഗിക്കണമെന്ന് ചൗധരി രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു.

2022 മാര്‍ച്ച് 21 തിങ്കളാഴ്ച ബിര്‍ഭും ജില്ലയിലെ ബൊഗ്തുയി ഗ്രാമത്തില്‍ ഭരണകക്ഷിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന അക്രമത്തില്‍ ഡെപ്യൂട്ടി പഞ്ചായത്ത് മേധാവി ഭാദു ഷെയ്ഖ് കൊല്ലപ്പെടുകയും പ്രതികാരമായി പ്രദേശത്തെ വീടുകള്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇരകളെല്ലാം ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരാണെന്നും ചൗധരി കത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് അക്രമങ്ങളും തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളും നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്.

സംസ്ഥാനം മുഴുവന്‍ ഭയത്തിന്റെയും അക്രമത്തിന്റെയും പിടിയിലാണ്. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയെക്കുറിച്ച് രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഞാന്‍ മാര്‍ച്ച് 22 ന് പാര്‍ലമെന്റില്‍ ഗുരുതരമായ വിഷയം ഉന്നയിച്ചു. പശ്ചിമ ബംഗാളിലെ ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്ന് ഉറപ്പാക്കാന്‍ ഭരണഘടനയുടെ 355ാം അനുച്ഛേദം പ്രയോഗിക്കാന്‍ അഭ്യര്‍ഥിക്കുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it