Sub Lead

ജനം കൈവിട്ടു; കൊല്‍ക്കത്തയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; ആറു മാസത്തിനിടെ വോട്ട് വിഹിതം 20% കുറഞ്ഞു

കഴിഞ്ഞ ദിവസം നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് കേവലം 9 ശതമാനം വോട്ട് മാത്രമാണ്. ആറുമാസം കൊണ്ട് ബിജെപി വോട്ട് വിഹിതത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്നാണ് പുതിയ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.

ജനം കൈവിട്ടു; കൊല്‍ക്കത്തയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; ആറു മാസത്തിനിടെ വോട്ട് വിഹിതം 20% കുറഞ്ഞു
X

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹുദൂരം പിന്നിലാക്കി വന്‍ കുതിപ്പാണ് തൃണമൂല്‍ നടത്തിയിരിക്കുന്നത്.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ പരിഗണിക്കുമ്പോള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വിഹിതത്തില്‍ വന്‍ ഉലച്ചിലാണ് ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും 77 സീറ്റുകള്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ 38 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കൊല്‍ക്കത്ത മുന്‍സിപ്പല്‍ പരിധിയില്‍ 29 ശതമാനം വോട്ടും ലഭിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് കേവലം 9 ശതമാനം വോട്ട് മാത്രമാണ്. ആറുമാസം കൊണ്ട് ബിജെപി വോട്ട് വിഹിതത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്നാണ് പുതിയ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.

നിരവധി വാര്‍ഡുകളില്‍ ബിജെപി ഇടതുമുന്നണിയേക്കാളും താഴെ പോയി. 65 വാര്‍ഡുകളില്‍ ഇടതുപക്ഷം രണ്ടാമതെത്തി. ബിജെപിയേക്കാള്‍ 17 സീറ്റുകളില്‍ കൂടുതലാണിത്. നഗരപരിധിയില്‍ ബിജെപിക്കുണ്ടായിരുന്ന പിന്തുണ വന്‍ തോതില്‍ നഷ്ടമാവുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി നേതാക്കളുടെയും എംഎല്‍എമാരുടെയും ടിഎംസിയിലേക്കുള്ള കൂറുമാറ്റവും ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയങ്ങളും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.

ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല.

എം.എല്‍.എമാരായ മുകുള്‍ റോയ്, തന്‍മോയ് ഘോഷ്, ബിശ്വജിത് ദാസ്, സൗമന്‍ റോയ്, കൃഷ്ണ കല്യാണി എന്നിവരാണ് തൃണമൂലിലേക്ക് മടങ്ങിയ പ്രധാന നേതാക്കള്‍. ഈ നിയമസഭാംഗങ്ങള്‍ ഇതുവരെ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചിട്ടില്ലെങ്കിലും നിയമസഭയില്‍ ബിജെപിയുടെ അംഗബലം 77ല്‍ നിന്ന് 70 ആയി കുറഞ്ഞിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടുകളോടെ18 സീറ്റുകള്‍ കരസ്ഥമാക്കി ബംഗാളില്‍ ബിജെപി ഞെട്ടിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം അവര്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളായിരുന്നു തൃണമൂലിന് ലഭിച്ചത്. ഇടത് പാര്‍ട്ടികളും ബിജെപിയും മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്. രണ്ട് സീറ്റുകളില്‍ മറ്റുള്ളവരും വിജയിച്ചു.

Next Story

RELATED STORIES

Share it