Sub Lead

ഡല്‍ഹിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മകനും മരിച്ചു

ഇരട്ടക്കൊലയ്ക്കു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലിസ്

ഡല്‍ഹിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മകനും മരിച്ചു
X

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ വടക്കു ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുത്തേറ്റു ചികില്‍സയിലായിരുന്ന മകനും മരിച്ചു. സജീവ ബിജെപി പ്രവര്‍ത്തകനും വിവരാവകാശപ്രവര്‍ത്തകനുമായ സുല്‍ഫിക്കര്‍ ഖുറേഷിക്കു പിന്നാലെയാണ് മകന്‍ ജന്‍ബാസ് ഖുറേഷിയും ആശുപത്രിയില്‍ മരണപ്പെട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ നാഗ്രിയിലെ വീടിനു സമീപമാണ് തിങ്കളാഴ്ച രാവിലെ സ്‌ക്രാപ്പ് ഡീലറായ സുല്‍ഫിക്കര്‍ ഖുറേഷി(50)ക്കും മകന്‍ ജന്‍ബാസ് ഖുറേഷി(22)ക്കും നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്.

പിതാവ് സുല്‍ഫിക്കര്‍ ഖുറേഷിയുടെ തലയ്ക്കാണു വെടിയേറ്റത്. മകന്‍ ജന്‍ബാസ് ഖുറേഷിയെ രണ്ട് മൂന്ന് പേര്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രദേശിക പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് ആക്രമണമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍(വടക്ക്-കിഴക്ക്) വേദ് പ്രകാശ് സൂര്യ പറഞ്ഞു. അക്രമികളെ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും മരണത്തിന് മുമ്പ് ജാന്‍ബാസ് പ്രതികളെ കുറിച്ച് വ്യക്തമാക്കിയതായി ഡിസിപി പറഞ്ഞു. വ്യക്തിപരമായ ശത്രുതയാണ് കൊലപാതക കാരണം. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

സുല്‍ഫിക്കറിനെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി കേസുകളൊന്നുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ ജാന്‍ബാസിനെതിരെയും കുറച്ച് ക്രിമിനല്‍ കേസുകളുണ്ടായിരുന്നു. രണ്ട് മാസം മുമ്പ് മോട്ടോര്‍ സൈക്കിള്‍ മോഷണത്തിന് അറസ്റ്റിലായിട്ടുണ്ട്. എന്നാലും കൊലപാതകത്തിനു കാരണം എന്താണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും പോലിസ് പറഞ്ഞു. സുല്‍ഫിക്കര്‍ വിവരാവകാശ പ്രവര്‍ത്തകനും ബിജെപിയുടെ സജീവ അംഗവുമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വാഹന മോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്‌ക്രാപ്പ് ഡീലര്‍മാര്‍ക്കും അനധികൃത നിര്‍മാണത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ അദ്ദേഹം വിവരാവകാശ രേഖകള്‍ സമര്‍പ്പിക്കും. അദ്ദേഹം ബിജെപിയുടെ സജീവ അംഗമായിരുന്നു. പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ നടത്തിയിരുന്നതായും സുല്‍ഫിക്കറിന്റെ മരുമകള്‍ പര്‍വീന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ വിവരാവകാശ-രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ പക്കലില്ലെന്ന് പോലിസ് പറഞ്ഞു. ജീവന് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി പോലിസ് പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസറെ(പിഎസ്ഒ) നിയോഗിച്ചിരുന്നതായി പോലിസും ബന്ധുക്കളും പറഞ്ഞു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ ചുമതല രാവിലെ 8 നും രാത്രി 8 നും ഇടയിലായിരുന്നുവെന്ന് സഹോദരന്‍ സര്‍ഫറാസ് പറഞ്ഞു. സെക്യൂരിറ്റി ഓഫിസര്‍ എത്തി ഡ്യൂട്ടി ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് കൊലപാതകം നടന്നത്.

വീടിനടുത്തുള്ള പള്ളിയില്‍ സുല്‍ഫിക്കറും മൂന്ന് ആണ്‍മക്കളും രാവിലെ 6.45 ഓടെ നമസ്‌കാരം കഴിഞ്ഞിറങ്ങിയതായിരുന്നു. മൂന്ന് പേര്‍ പിതാവിനെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് അദ്ദേഹം മരണപ്പെട്ടു. ലോ കോളജില്‍ പ്രവേശനത്തിനു തയ്യാറെടുക്കുന്ന സുല്‍ഫിക്കറിന്റെ മൂത്തമകന്‍ ജന്‍ബാസ് പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ജാന്‍ബാസിനെ കുത്തുന്നതിനുമുമ്പ് വെടിവച്ചു. തലയ്ക്ക് പിസ്റ്റള്‍ ഉപയോഗിച്ച് അടിച്ചതായും പര്‍വീന്‍ പറഞ്ഞു. എന്നാല്‍ ജന്‍ബാസിനും വെടിയേറ്റ പരിക്കുകളുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡിസിപി പറഞ്ഞു.

അക്രമികള്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. ഇരുവരെയും പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോഴേക്കും സുല്‍ഫിക്കര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മകനെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരിച്ചു. എന്നാല്‍ മരണപ്പെടുന്നതിനു മുമ്പ് അക്രമികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ ജന്‍ബാസ് ഞങ്ങളോട് പറഞ്ഞതായി ഡിസിപി പറഞ്ഞു. സുല്‍ഫിക്കറിന്റെ വിവരാവകാശ പ്രവര്‍ത്തനങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സുല്‍ഫിക്കര്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്നും ഭാരവാഹിയല്ലെന്നും ഡല്‍ഹിയിലെ ബിജെപിയുടെ മാധ്യമ മേധാവി നവീന്‍ കുമാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

BJP worker Sulfikhar Qureshi and son killed in north-east Delhi, personal enmity suspected

Next Story

RELATED STORIES

Share it