Latest News

പ്രധാനമന്ത്രിയുടെ വിദേശയാത്ര; പത്തുവര്‍ഷത്തിനിടെ ചെലവ് 762 കോടി രൂപ

പ്രധാനമന്ത്രിയുടെ വിദേശയാത്ര; പത്തുവര്‍ഷത്തിനിടെ ചെലവ് 762 കോടി രൂപ
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രക്കായി പത്തുവര്‍ഷം ഖജനാവില്‍നിന്ന് പൊടിച്ചത് 762 കോടി രൂപ. 2015 മുതല്‍ 2025 വരേയുള്ള കാലയളവിലെ ചെലവാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ലോക്സഭയെ അറിയിച്ചത്. 2020ല്‍ കോവിഡ് ആയതിനാല്‍ വിദേശയാത്ര ചെയ്യാന്‍ പറ്റിയില്ല. യാത്രകളിലെ ആതിഥേയത്വചെലവുകളുടെ ഭൂരിഭാഗവും ആതിഥേയരാജ്യം വഹിക്കുന്നെന്നും സുരക്ഷാക്രമീകരണങ്ങള്‍, ഔദ്യോഗികപ്രതിനിധികള്‍, മാധ്യമസംഘം, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവയ്ക്കാണ് സര്‍ക്കാര്‍ കൂടുതലും ചെലവഴിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചെലവും ഒപ്പമുള്ള പ്രതിനിധിസംഘങ്ങളെക്കുറിച്ചുള്ള മറ്റുവിവരങ്ങളും വിശദീകരിച്ചുകൊണ്ട് വിദേശകാര്യമന്ത്രാലയത്തിന്റെ രേഖാമൂലമുള്ള മറുപടിയിലാണ് വെളിപ്പെടുത്തല്‍. 2024ല്‍ ഈ വിദേശയാത്രകള്‍ക്കുള്ള വാര്‍ഷികച്ചെലവ് 100 കോടി രൂപയിലധികമായിരുന്നെങ്കില്‍, 2025ല്‍ മോദി യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പര്യടനംനടത്തിയപ്പോള്‍ അത് 175 കോടി രൂപ കവിഞ്ഞതായി മറുപടിയില്‍ പറയുന്നു.

ഓരോവര്‍ഷവും ചെലവിട്ട തുക 2015ല്‍ 91.5 കോടി രൂപ, 2016ല്‍ 33.22 കോടി, 2017ല്‍ 44.27 കോടി, 2018ല്‍ 51.46 കോടി, 2019ല്‍ 71.76 കോടി, 2021ല്‍ 36.11 കോടി, 2022ല്‍ 55.82 കോടി, 2023ല്‍ 93.63 കോടി, 2024ല്‍ 109.51 കോടി, 2025ല്‍ 175.19 കോടി. സുരക്ഷാസംവിധാനങ്ങള്‍, ഒൗദ്യോഗിക പ്രതിനിധി സംഘങ്ങള്‍, മാധ്യമ ഇടപെടലുകള്‍, മറ്റ് ചെലവുകള്‍ തുടങ്ങിയ ഇനങ്ങളിലാണ് ഇത്രയും തുക ചെലവിട്ടിട്ടുള്ളത്. വിദേശയാത്രകള്‍ക്കുള്ള പ്രധാനമന്ത്രിയുടെ സംഘങ്ങളില്‍ 27 മുതല്‍ 72 അംഗങ്ങള്‍ വരെ ഉണ്ടാകാറുണ്ട്.

അതേസമയം, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വളരെ കുറച്ചുമാത്രമേ വിദേശയാത്രകള്‍ക്ക് ചെലവഴിച്ചുള്ളൂവെന്നും മറുപടിയിലുണ്ട്. 2011ലെ അമേരിക്കന്‍ യാത്രയ്ക്ക് 10.71 കോടി രൂപ, 2013ല്‍ റഷ്യയിലേക്ക് 9.95 കോടി, 2011ല്‍ ഫ്രാന്‍സിലേക്ക് 8.33 കോടി, 2013ല്‍ തന്നെ ജര്‍മനിയിലേക്ക് 6.02 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്. എന്നാല്‍ പണപ്പെരുപ്പം, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം, യാത്രാദൂരം, സുരക്ഷാ ആവശ്യകതകള്‍, പ്രതിനിധിസംഘത്തിന്റെ വലുപ്പം തുടങ്ങിയ ഘടകങ്ങള്‍മൂലമാണ് ചെലവ് വര്‍ധിച്ചതെന്ന് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it