Sub Lead

സയ്യിദ് സലാര്‍ മസൂദ് ഗാസി ദര്‍ഗയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് ബിജെപി എംപി

സയ്യിദ് സലാര്‍ മസൂദ് ഗാസി ദര്‍ഗയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് ബിജെപി എംപി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിയിലെ സയ്യിദ് സലാര്‍ മസൂദ് ഗാസിയുടെ ദര്‍ഗയില്‍ സര്‍വേ നടത്തണമെന്ന് ബിജെപി എംപി. ബഹ്‌റൈച്ച് എംപിയായ ആനന്ദ് കുമാര്‍ ഗോണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ദര്‍ഗ സമുച്ചയത്തില്‍ സൂര്യ കൂണ്ഡം എന്ന കുളം ഉണ്ടെന്നും ഇനി ഋഷി ബാലാര്‍ക്ക് എന്ന ക്ഷേത്രം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി നടക്കുന്ന സലാര്‍ മസൂദ് ഗാസി മേളയ്ക്ക് പകരം സുഹല്‍ദേവ് എന്ന രാജാവിന്റെ മേള നടത്തണമെന്നും എംപി ആവശ്യപ്പെടുന്നു.

നേരത്തെ ദര്‍ഗയിലെ വാര്‍ഷിക ആഘോഷത്തിന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് അലഹബാദ് ഹൈക്കോടതിയും ശരിവച്ചു. നൂറ്റാണ്ടുകളായി ദര്‍ഗയില്‍ നടന്നുവരുന്ന ജേഠ് മേളയ്ക്ക് 2025 ഏപ്രില്‍ 26നാണ് ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചത്. പരിപാടി ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. മേള നടത്താന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ രംഗത്തെത്തിയിരുന്നു. ഇത് അംഗീകരിച്ചാണ് പോലിസ് റിപോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്ത് ദര്‍ഗ കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ, ഹരജി ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് ബിജെപി എംപി പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചിരുന്നു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഗാസി ജനിച്ചത്.

അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഗാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിതപോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഗാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.

ബഹ്‌റൈച്ചിയിലാണ് സയ്യിദ് സലാര്‍ മസൂദ് ഗാസിയുടെ ദര്‍ഗയുള്ളത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്ലക്കാണ് (ക്രി.ശേ 1309-1388) ഈ ദര്‍ഗ നിര്‍മിച്ചത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ചര്‍മരോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.

Next Story

RELATED STORIES

Share it