Sub Lead

'സിഐ യൂനിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകിയേനെ'; പോലിസിനെതിരേ കൊലവിളിയുമായി ബിജെപി നേതാക്കള്‍

സിഐ യൂനിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകിയേനെ; പോലിസിനെതിരേ കൊലവിളിയുമായി ബിജെപി നേതാക്കള്‍
X

കോഴിക്കോട്: പോലിസിനെതിരേ കൊലവിളി പ്രസംഗവുമായി ബിജെപി- യുവമോര്‍ച്ച നേതാക്കള്‍. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍ എന്നിവരാണ് നടക്കാവ് സിഐക്കെതിരേ വധഭീഷണി മുഴക്കിയത്. യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദ്ദിച്ചെന്നാരോപിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും പരാമര്‍ശങ്ങള്‍.

നടക്കാവ് സിഐ യൂനിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്നാണ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ റിനീഷ് പ്രസംഗിച്ചത്. ജയില്‍വാസം അനുഭവിക്കുന്ന ബിജെപിക്കാര്‍ മാങ്ങാ പറിച്ചിട്ടല്ല ജയിലില്‍ പോയതെന്നും റിനീഷ് പ്രസംഗിച്ചു. 'കറുത്ത വസ്ത്രം ധരിച്ചതിന് യുവമോര്‍ച്ച പ്രവര്‍ത്തകനെ നടക്കാവ് സിഐ അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. പിണറായിയുടെ ദാസ്യപ്പണിയാണ് പോലിസ് എടുക്കുന്നത്. നിങ്ങള്‍ ഇതൊക്കെ അഴിച്ചുവയ്ക്കുന്ന കാലമുണ്ടാവും. എന്നാല്‍, ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല.

നിങ്ങളുടെ ശരീരം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതല്ല. നിങ്ങളുടെ അതേരീതിയില്‍ തിരിച്ചടിയ്ക്കാന്‍ യുവമോര്‍ച്ചയ്ക്ക് ഒരു മടിയുമില്ലെന്നും' റിനീഷ് പറഞ്ഞു. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റുമെന്നാണ് മോഹനന്‍ പ്രസംഗിച്ചത്. വധഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. സിഐക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ അഡ്വ. വികെ സജീവന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജുബിന്‍ ബാലകൃഷ്ണന്‍, സംസ്ഥാന ജെനറല്‍ സെക്രട്ടറി ഗണേഷ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it