Sub Lead

ഹിന്ദുത്വരുടെ നീക്കത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പച്ചക്കൊടി; ക്ഷേത്രപരിസരത്തെ കടകളുടെ ലേലത്തില്‍ മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം

ഹിന്ദുത്വരുടെ നീക്കത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പച്ചക്കൊടി; ക്ഷേത്രപരിസരത്തെ കടകളുടെ ലേലത്തില്‍ മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം
X

ബംഗളൂരു: ക്ഷേത്രങ്ങളുടെ പരിസരത്തുനിന്ന് മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കുന്ന ഹിന്ദുത്വ സംഘടനകളുടെ നീക്കത്തിന് കുടപിടിച്ച് ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരും. മുസ്‌ലിം കച്ചവടക്കാരെ ക്ഷേത്ര പരിസരത്തുനിന്ന് കച്ചവടം നടത്തുന്നത് നിയമം മൂലം നിരോധിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി ക്ഷേത്രപരിസരത്തെ കടകളുടെ ലേലത്തില്‍ മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. കര്‍ണാടക സംസ്ഥാനത്തെ 30,000 ഓളം ക്ഷേത്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന മുസ്‌രൈ വകുപ്പ് മുഖേന നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ക്ഷേത്രപരിസരത്തെ കടകളുടെ ലേലത്തില്‍ മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് വകുപ്പ് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുസ്‌രൈ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെ ഉല്‍സവങ്ങളിലും മേളകളിലും മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കുന്നതിന് ഹിന്ദുത്വസംഘടനകള്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ കര്‍ണാടകയില്‍ സംഘര്‍ഷങ്ങളും ഉടലെടുത്തിട്ടുണ്ട്. മുസ്‌ലിംകളുടെ വ്യാപാരസ്ഥാപനങ്ങള്‍ ഹിന്ദുത്വര്‍ അടിച്ചുതകര്‍ക്കുന്ന സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ ക്ഷേത്രപരിസരങ്ങളിലും മതപരമായ മേളകളിലും അഹിന്ദുക്കള്‍ക്ക് കച്ചവടം നടത്താന്‍ വ്യവസ്ഥയില്ലെന്ന് നിയമസഭയിലും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് നടപടികളുമായി മുന്നോട്ടുപോവുന്നത്.

എസ് എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് ബിജെപി സര്‍ക്കാരിന്റെയും നീക്കം. ലേലത്തിലെടുക്കുന്ന കടകള്‍ മുസ്‌ലിംകള്‍ക്ക് ഉപ പാട്ടത്തിന് നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ലേലത്തില്‍ വാങ്ങുന്നവര്‍ മാത്രമേ കടകള്‍ നടത്താവൂ എന്ന് വകുപ്പ് വ്യക്തമായ ചട്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കട മുസ്‌ലിം കച്ചവടക്കാര്‍ക്ക് സബ് ലീസിന് നല്‍കിയതായി കണ്ടെത്തിയാല്‍ പാട്ടക്കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കും. മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം കണ്ടെത്തിയാല്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പ്രസിദ്ധമായ കാടു മല്ലേശ്വര ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം എന്നിവയുള്‍പ്പെടെ ബംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങളില്‍ ലേലത്തിന് പോവുന്ന 48 കടകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് മുസ്‌രൈ വകുപ്പ്.

ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് 2002 അനുസരിച്ച് അഹിന്ദുക്കള്‍ക്ക് ക്ഷേത്ര പരിസരത്ത് കച്ചവടം നടത്താന്‍ വ്യവസ്ഥയില്ല. കടകള്‍ ലേലത്തിലെടുക്കുന്നവര്‍ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തികള്‍ ചെയ്യരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ 2002 മുതല്‍ നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഇത് നടപ്പാക്കിയിരുന്നില്ല. വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്ഷേത്ര ഉല്‍സവങ്ങളിലും സ്റ്റാളുകളും മറ്റും നടത്തിവരാറുമുണ്ട്. ഇപ്പോള്‍ ഹിജാബ് നിരോധന വിവാദം ഉടലെടുത്തതിനെത്തുടര്‍ന്നാണ് ഹിന്ദുത്വ സംഘടനകള്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം അഴിച്ചുവിട്ടുതുടങ്ങിയത്.

ഹിജാബ് നിരോധിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ മുസ്‌ലിം വ്യവസായികളും കച്ചവടക്കാരും നടത്തിയ പ്രതിഷേധമാണ് ഹിന്ദുത്വ സംഘടനകളെയും ബിജെപി സര്‍ക്കാരിനെയും പ്രകോപിപ്പിച്ചത്. മുസ്‌ലിം വ്യാപാരികളെ ക്ഷേത്രപരിസരത്തുനിന്ന് വിലക്കണമെന്നും ഹലാല്‍ മാംസം നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നു. ഹിന്ദുത്വരുടെ ആവശ്യം കണക്കിലെടുത്ത് ബിജെപി സര്‍ക്കാര്‍തന്നെ ഇപ്പോള്‍ മുസ്‌ലിം വിരുദ്ധ നീക്കവുമായി രംഗത്തുവന്നിരിക്കുകയാണ്. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പദ്ധതിയെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നു. നിയമത്തിന്റെ ചുവടുപിടിച്ച് ക്ഷേത്രപരിസരത്തിന് മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കര്‍ണാടകയില്‍ വരുംദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it