Sub Lead

ഗര്‍ഭം അലസാതിരിക്കാന്‍ ദുര്‍മന്ത്രവാദവും നരബലിയും; എട്ട് വയസ്സുകാരിയെ ക്രൂരമായി കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ഒരാഴ്ച മുമ്പാണ് ബിഹാര്‍ മുന്‍ഗറിലെ വിജനമായ സ്ഥലത്ത് പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദവും നരബലിയുമാണെന്ന് വ്യക്തമായത്.

ഗര്‍ഭം അലസാതിരിക്കാന്‍ ദുര്‍മന്ത്രവാദവും നരബലിയും; എട്ട് വയസ്സുകാരിയെ ക്രൂരമായി കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു
X

പട്‌ന: ഗര്‍ഭം അലസിപ്പോവാതിരിക്കാന്‍ ബിഹാറില്‍ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. മുന്‍ഗറിലെ നയാരാംഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന കൊടുംക്രൂരത അരങ്ങേറിയത്. ഒരാഴ്ച മുമ്പാണ് ബിഹാര്‍ മുന്‍ഗറിലെ വിജനമായ സ്ഥലത്ത് പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദവും നരബലിയുമാണെന്ന് വ്യക്തമായത്. സംഭവത്തില്‍ മുന്‍ഗറിലെ നയാരാംഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദിലീപ്കുമാര്‍, നരബലിക്ക് നിര്‍ദേശിച്ച ദുര്‍മന്ത്രവാദിയായ പര്‍വേസ് ആലം, സഹായികളായ തന്‍വീര്‍ ആലം, ദശരഥ് എന്നിവരെ പോലിസ് അറസ്റ്റുചെയ്തു.

ദിലീപിന്റെ ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാനാണ് എട്ടുവയസ്സുകാരിയെ നരബലി നല്‍കിയതെന്നും മന്ത്രവാദിയായ പര്‍വേസ് ആലമാണ് നരബലി നടത്താന്‍ നിര്‍ദേശിച്ചതെന്നും പോലിസ് അറിയിച്ചു. ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലും സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. ഇതോടെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സംശയമുയര്‍ന്നു. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ബലാല്‍സംഗം സ്ഥിരീകരിച്ചില്ല. പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.

സമീപവാസിയായ തന്‍വീര്‍ ആലം മുഖേന മന്ത്രവാദിയായ പര്‍വേസ് ആലത്തെ ദിലിപിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഏറെക്കാലമായി ഗര്‍ഭം ധരിക്കാതിരുന്ന ദിലീപിന്റെ ഭാര്യ അടുത്തിടെ ഗര്‍ഭിണിയായിരുന്നു. പര്‍വേസിന്റെ മന്ത്രവാദം കാരണമാണ് ഭാര്യ ഗര്‍ഭം ധരിച്ചതെന്നായിരുന്നു ഇയാളുടെ വിശ്വാസം. തുടര്‍ന്നാണ് ഗര്‍ഭം അലസിപ്പോവാതിരിക്കാനുള്ള മാര്‍ഗം തേടി ഇയാള്‍ വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തിയത്. ഇതിനുവേണ്ടി നരബലി നടത്താനായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. കന്യകയായ പെണ്‍കുട്ടിയുടെ രക്തവും കണ്ണുകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ദിലീപ് ഇതിനായി സുഹൃത്തുക്കളായ തന്‍വീറിനെയും ദശരഥിനെയും ബന്ധപ്പെട്ടു. തുടര്‍ന്ന് ദിലീപാണ് നരബലിക്ക് വേണ്ടി പെണ്‍കുട്ടിയെ എത്തിക്കാമെന്നും തന്റെ കോഴിഫാമില്‍വച്ച് നരബലി നടത്താമെന്നും അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഗംഗയുടെ തീരത്ത് പിതാവിന് ഭക്ഷണം നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗ്രാമത്തിലെ മല്‍സ്യത്തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി.

ഫാമിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തു. ശേഷം മൃതദേഹം വികൃതമാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. കൃത്യം നടത്തിയശേഷം മൂവര്‍സംഘം മന്ത്രവാദിയെ കാണുകയും പൂജിച്ച തകിട് വാങ്ങുകയും ചെയ്തു. പ്രതികളെ പിടികൂടുന്ന സമയത്തും ദിലീപിന്റെ ഭാര്യ ഈ തകിട് ധരിച്ചിരുന്നതായി മുന്‍ഗര്‍ എസ്പി ജെ ജെ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പ്രതികളെയും അവരുടെ ഗ്രാമത്തില്‍നിന്നാണ് പിടികൂടിയത്. മന്ത്രവാദിയായ പര്‍വേസ് ആലത്തെ ഖഗാറിയയിലെത്തിയാണ് പോലിസ് സംഘം അറസ്റ്റ് ചെയ്തതെന്ന് എസ്പി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it