Sub Lead

അസം എന്‍ആര്‍സി: വീഴ്ചകളും മുന്‍വിധികളും മൂലം പൗരന്‍മാര്‍ പോലും പുറത്തായെന്ന് പോപുലര്‍ ഫ്രണ്ട്

പട്ടികയ്ക്കു പുറത്തായവര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ വിദേശികള്‍ക്കായുള്ള ട്രൈബ്യൂണലു(ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍)കളെയും മേല്‍ക്കോടതികളെയും സമീപിക്കാമെന്നും അവരെ വിദേശികളായി കണക്കാക്കില്ലെന്നുമുള്ള ഉറപ്പ് അപര്യാപ്തമാണ്

അസം എന്‍ആര്‍സി: വീഴ്ചകളും മുന്‍വിധികളും മൂലം പൗരന്‍മാര്‍ പോലും പുറത്തായെന്ന് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: അസമില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ല്‍ നിന്നു 2 ദശലക്ഷം ആളുകളെ പുറത്താക്കിയത് തികച്ചും ദാരുണമായ സംഭവമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നടപടിക്രമങ്ങളിലെ വീഴ്ചകളും മുന്‍വിധികളും മൂലം യഥാര്‍ഥ ഇന്ത്യന്‍ പൗരന്‍മാര്‍ പോലും പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. എന്‍ആര്‍സി പ്രക്രിയ വസ്തുനിഷ്ഠവും സുതാര്യവുമായാണ് നടപ്പാക്കിയതെന്ന ഔദ്യോഗിക അവകാശവാദം ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എന്‍ആര്‍സി നടപടികള്‍ നടന്നത് സുപ്രിംകോടതി മേല്‍നോട്ടത്തിലാണെങ്കിലും സ്വാഭാവിക നീതിയുടെ മാനദണ്ഡങ്ങള്‍ താഴെത്തട്ടില്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. അന്തിമപട്ടിക പുറത്തുവന്നശേഷം ഒരേ കുടുംബത്തിലെ അംഗങ്ങള്‍ പൗരന്‍മാരും അല്ലാത്തവരുമായി മാറിയ നിരവധി അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. പിതാവ് പൗരനും മക്കള്‍ പൗരത്വമില്ലാത്തവരും, സഹോദരന്‍ പൗരനും സഹോദരി പൗരത്വമില്ലാത്തവളുമായ നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 6 ശതമാനത്തെ പൗരത്വമില്ലാത്തവരായി പ്രഖ്യാപിച്ച നടപടിയെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസിലും സായുധ സേനയിലും സേവനമനുഷ്ഠിച്ചവര്‍ പോലും പട്ടികയില്‍ നിന്നു പുറത്തായെന്ന വസ്തുത, എന്‍ആര്‍സി നടപടി തെറ്റുകള്‍കൊണ്ടും മുന്‍വിധി കൊണ്ടും നിറഞ്ഞുനിന്നു എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതിനാല്‍, ഇതിന്റെ ആധികാരികത സംബന്ധിച്ച അമിതമായ അവകാശവാദം ശുദ്ധ കാപട്യമാണ്.

പട്ടികയ്ക്കു പുറത്തായവര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ വിദേശികള്‍ക്കായുള്ള ട്രൈബ്യൂണലു(ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍)കളെയും മേല്‍ക്കോടതികളെയും സമീപിക്കാമെന്നും അവരെ വിദേശികളായി കണക്കാക്കില്ലെന്നുമുള്ള ഉറപ്പ് അപര്യാപ്തമാണ്. വിദേശികള്‍ക്കായുള്ള ട്രൈബ്യൂണല്‍ ജഡ്ജിമാരുടെ പ്രവര്‍ത്തനത്തിലെ ഗുണനിലവാരവും പ്രഫഷനലിസവും ഏറെ

വിമര്‍ശന വിധേയമായിട്ടുള്ളതും താഴ്ന്ന നിലവാരത്തിലുള്ളതുമാണ്. പട്ടികയില്‍ ഇല്ലാത്തവരുടെ കേസ് തീര്‍പ്പാവുന്നതുവരെ, തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നതു പോലുള്ള പൗരാവകാശങ്ങളടക്കമുള്ള കാര്യങ്ങളില്‍ അവരുടെ ഇടക്കാല സ്ഥിതി അവ്യക്തമാണ്. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് അധികാരികള്‍ പറയുമ്പോഴും, പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ അവകാശ നിഷേധം നേരിടുക മാത്രമല്ല, മറിച്ച് തടവിലാക്കപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുമെന്ന ശക്തമായ ആശങ്കയും ജനങ്ങള്‍ക്കിടയിലും പൗരാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും നിലനില്‍ക്കുന്നു. പത്തിലധികം തടങ്കല്‍പ്പാളയങ്ങള്‍ പണിയാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ആയിരത്തോളം ആളുകളെ നിലവില്‍ ആറു കേന്ദ്രങ്ങളിലായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. അസാമിലെ മുഴുവന്‍ ജനങ്ങള്‍ളുടെയും പൗരത്വത്തിനു വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അസാം സംസ്ഥാന നേതൃത്വം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വന്‍ തോതില്‍ മനുഷ്യത്വം തകരുന്ന നിലയിലുള്ള ദുരന്തം അസമില്‍ സംഭവിക്കുന്നതിനെതിരേ ഇന്ത്യയിലെ പൗരസമൂഹം ജാഗ്രതപുലര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it