Sub Lead

വടകര സജീവന്റെ മരണം: അന്വേഷണ സംഘത്തിന് തിരിച്ചടിയായി പോലിസുകാരുടെ മുന്‍കൂര്‍ ജാമ്യം

വടകര സജീവന്റെ മരണം: അന്വേഷണ സംഘത്തിന് തിരിച്ചടിയായി പോലിസുകാരുടെ മുന്‍കൂര്‍ ജാമ്യം
X

കോഴിക്കോട്: വടകര സ്വദേശി സജീവന്‍ പോലിസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പോലിസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി . പ്രതികളായ പോലിസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി പറഞ്ഞത്. പോലിസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഇതോടെ പോലിസുകാരെ ചോദ്യം ചെയ്യാനുള്ള നീക്കം അടഞ്ഞു. അന്വേഷണവും മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയായി.

സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകള്‍ മരണ കാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സജീവന്റെ രോഗത്തെക്കുറിച്ച് പ്രതികളായ പോലിസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ എസ് ഐ നിജീഷ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ വൈരാഗ്യത്തിനും കേസിനും ഇടയാക്കിയെന്ന വാദവും കോടതി മുഖവിലയ്‌ക്കെടുത്തിരുന്നു.

വടകര സ്വദേശി സജീവന്‍ പോലിസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പോലിസുകാര്‍ക്ക് ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യം കിട്ടിയത് . വടകര എസ് ഐ നിജീഷ്, സിവില്‍ പോലിസ് ഓഫിസര്‍ പ്രജീഷ്, എന്നിവര്‍ക്കും സസ്‌പെന്‍ഷനിലുളള എ എസ് ഐ അരുണ്‍, സി പി ഒ ഗിരീഷ് എന്നിവര്‍ക്കുമാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

എസ് ഐ നിജീഷ്, സി പി ഒ പ്രജീഷ് എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരുന്നു. നാല് പോലിസ് ഉദ്യോഗസ്ഥരും ഒളിവിലാണ്. ഹൃദയാഘാതം മൂലമാണ് സജീവന്റെ മരണമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ മാസം 21 നായിരുന്നു വടകര പോലിസ് വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവന്‍ കുഴഞ്ഞുവീണ് മരിച്ചത്. കസ്റ്റഡി മരണമെന്ന ആരോപണത്തെ തുടര്‍ന്ന് സ്‌റ്റേഷനിലെ മുഴുവന്‍ പോലിസുകാരെയും സ്ഥലം മാറ്റിയിരുന്നു.

കഴിഞ്ഞമാസം 21 ന് 11.30 ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ പോലിസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മര്‍ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പോലിസുകാര്‍ അത് കാര്യമാക്കാതെ സ്‌റ്റേഷന്‍ നടപടികളുമായി മുന്നോട്ട് പോയി. നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പോലിസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പോലിസുകാരുടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയില്‍ സജീവനെ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Next Story

RELATED STORIES

Share it