Sub Lead

എസ്എഫ് ഐ നേതാക്കളുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം: കാംപസ് ഫ്രണ്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി

സംഭവത്തിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേരളം ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതാക്കള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ആരോപിക്കുന്നുണ്ട്

എസ്എഫ് ഐ നേതാക്കളുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം: കാംപസ് ഫ്രണ്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി
X

കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ സര്‍വകലാശാല അധികാരികളുടെ നിസ്സംഗത കാരണം അന്വേഷണം ഇഴയുന്നതിനെതിരേ കാംപസ് ഫ്രണ്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മിലാണ് അഡ്വ. പി കെ ഇബ്രാഹീം മുഖേന ഹരജി ഫയല്‍ ചെയ്തത്. എസ്എഫ് ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെത്തി ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പി വി ആശ ഇക്കാര്യത്തില്‍ സര്‍വകലാശാല സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് നിര്‍ദേശിക്കുകയും ഓണാവധിക്കു ശേഷം വാദം കേള്‍ക്കുമെന്ന് അറിയിക്കുകയും ചെയ്തു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


2019 ജൂലെ 12നു തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ഇരുവിഭാഗം എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ കോളജ് കാംപസിനുള്ളില്‍ വച്ച് അഖില്‍ ചന്ദ്രന്‍ എന്ന വിദ്യാര്‍ഥിക്ക് കുത്തേറ്റത്. സംഭവത്തില്‍ എസ് എഫ് ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കണ്ടോണ്‍മെന്റ് പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു പോലിസ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. 2015 നവംബറിലും 2016 ഏപ്രിലിലും വിതരണം ചെയ്ത 15, 16 ഉത്തരക്കടലാസുകള്‍ അടങ്ങിയ കെട്ടുകളാണ് കണ്ടെത്തിയത്. സര്‍വകലാശാല അധികൃതരുടെ സീലും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. എസ്എഫ് ഐ യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ ഓഫിസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തിരുന്നു. എസ്എഫ് ഐ നേതാവിന്റെ വീട്ടില്‍നിന്ന് ഇത്തരത്തില്‍ ഉത്തരക്കടലാസുകള്‍ വന്‍തോതില്‍ കണ്ടെടുത്തത് അക്കാദമിക രംഗങ്ങളില്‍ വലിയ ഉത്ക്കണ്ഠയും ആശങ്കയുമുണ്ടാക്കുകയും പരീക്ഷകള്‍ അട്ടിമറിക്കുന്നതിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്തിരുന്നു. മാത്രമല്ല, എസ്എഫ് ഐ പ്രവര്‍ത്തകരായ പ്രതികള്‍ പി എസ് സി പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയതും യൂനിവേഴ്‌സിറ്റി കോളജ് പോലിസ് റിക്രൂട്ട് മെന്റിന്റെ പരീക്ഷാ കേന്ദ്രമാണെന്നതും ഏറെ ചര്‍ച്ചയായിരുന്നു. കേസിലെ പ്രതിയായ ശിവരഞ്ജിത്ത് കണ്ണൂര്‍ കെഎപി നാല് ബറ്റാലിയനിലേക്കുള്ള പി എസ് എസി റാങ്ക്‌ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയെന്നതും ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പരീക്ഷാ കണ്‍ട്രോളറുടെ സംഘം അന്വേഷണം നടത്തി ഉത്തരക്കടലാസുകള്‍ വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ വൈസ് ചാന്‍സിലര്‍ തുടര്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും ഉത്തരക്കടലാസുകള്‍ ഭദ്രമായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ യൂനിവേഴ്‌സ്‌റിറ് കോളജ് പ്രിന്‍സിപ്പലിനെതിരേ നടപടിയെടുത്തില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കാത്തതിനാല്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഉത്തരക്കടലാസുകള്‍ മാത്രമല്ല, കോളജിലെ വിലപ്പെട്ട രേഖകളും കാണാതായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍വകലാശാല പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരക്കടലാസ് പുറത്തേക്ക് കടത്തിയതിനു പിന്നില്‍ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഉത്തരക്കടലാസ് എസ് എഫ് ഐ നേതാവിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത സംഭവത്തില്‍ പോലിസ് അന്വേഷണം ആവശ്യമാണ്. അല്ലാത്തപക്ഷം പി എസ് സിയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന വിധത്തില്‍ പ്രതികള്‍ രക്ഷപ്പെടും. സര്‍വകലാശാല വിസിയും അധികൃതരും ഇക്കാര്യത്തില്‍ പോലിസില്‍ പരാതിപ്പെടാത്തത് നിരവധി സംശയങ്ങളുയര്‍ത്തുന്നതാണ്. സംഭവത്തിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേരളം ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതാക്കള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ആരോപിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗൗരവതരമായി അന്വേഷിക്കേണ്ട സംഭവത്തില്‍ കേരള സര്‍ലകലാശാല വൈസ് ചാന്‍സിലര്‍ കാണിക്കുന്ന നിസ്സംഗതയില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.


Next Story

RELATED STORIES

Share it