Sub Lead

'റിസോര്‍ട്ട് പൊളിച്ചത് ബിജെപി നേതാവിന്റെ മകനെ രക്ഷിക്കാന്‍', മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ അങ്കിതയുടെ കുടുംബം

റിസോര്‍ട്ട് പൊളിച്ചത് ബിജെപി നേതാവിന്റെ മകനെ രക്ഷിക്കാന്‍, മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ അങ്കിതയുടെ കുടുംബം
X

ഡെറാഡൂണ്‍: ബിജെപി നേതിവിന്റെ മകനും സംഘവും ചേര്‍ന്ന കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ കുടുംബം. അന്വേഷണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ സംസ്‌കരിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്. സംസ്‌കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

'പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ അവളുടെ മൃതദേഹം സംസ്‌കരിക്കില്ല. മകളെ മര്‍ദ്ദിച്ചുവെന്നും നദിയിലേക്ക് എറിഞ്ഞുവെന്നും വ്യക്തമാക്കുന്ന പ്രൊവിഷണല്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിനായാണ് കാത്തിരിക്കുന്നത്'' അങ്കിതയുടെ സഹോദരന്‍ അജയ് സിംഗ് ഭണ്ഡാരി പറഞ്ഞു.

മാത്രമല്ല, പുല്‍കിത് ആര്യയുടെ റിസോര്‍ട്ട് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം പൊളിച്ച് നീക്കിയതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രധാന തെളിവുകള്‍ ലഭിക്കേണ്ട റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനാണ് കേസിലെ പ്രധാന പ്രതി എന്നതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നു. കൂടാതെ കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ കേള്‍ക്കണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കേസില്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകനാണ് പുല്‍കിത്. അച്ഛനെയും മകനെയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. 19 കാരിയായ അങ്കിതയുടെ മൃതദേഹം ഇന്നലെയാണ് ചില്ലയിലെ പവര്‍ ഹൗസിന് സമീപം കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പുല്‍കിതും കൂട്ടാളികളും പോലിസിന് നല്‍കിയ മൊഴി.

Next Story

RELATED STORIES

Share it