Sub Lead

കേരള തീരത്ത് അമേരിക്കന്‍ കമ്പനിക്ക് മല്‍സ്യബന്ധനത്തിന് അനുമതി; 5000 കോടിയുടെ കരാര്‍, അഴിമതി ആരോപണവുമായി ചെന്നിത്തല

4000 അത്യാധുനിക ട്രോളറുകളും അഞ്ച് കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ട് വരെ അരിച്ചു പെറുക്കത്തക്ക നിലയിലുള്ള വലകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വന്‍ കൊള്ളയാണ് ഈ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികള്‍ മല്‍സ്യബന്ധനം നടത്തുന്നത് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണ്.

കേരള തീരത്ത് അമേരിക്കന്‍ കമ്പനിക്ക് മല്‍സ്യബന്ധനത്തിന് അനുമതി; 5000 കോടിയുടെ കരാര്‍, അഴിമതി ആരോപണവുമായി ചെന്നിത്തല
X

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. 4000 അത്യാധുനിക ട്രോളറുകളും അഞ്ച് കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ട് വരെ അരിച്ചു പെറുക്കത്തക്ക നിലയിലുള്ള വലകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വന്‍ കൊള്ളയാണ് ഈ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികള്‍ മല്‍സ്യബന്ധനം നടത്തുന്നത് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണ്.

വന്‍കിട കുത്തക കമ്പനിക്ക് കേരളം തീരം തുറന്നുകൊടുക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ മല്‍സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കരാര്‍. പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ പട്ടിണിയിലാകും. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി പദ്ധതിയേക്കാള്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

കരാര്‍ ഒപ്പിടും മുമ്പ് എല്‍.ഡി.എഫിലോ മന്ത്രിസഭയിലേ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഡാലോചനയാണ് നടത്തിയത്. ഈ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ്. 2018ല്‍ ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാര്‍. ഫിഷറീസ് നയത്തിലെ ഖണ്ഡിക 2.9 പ്രകാരമാണ് ഇത്തരമൊരു ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഇഎംസിസി കമ്പനി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2020 ല്‍ കൊച്ചയില്‍ നടന്ന അസന്റിലേക്ക് ഈ കമ്പനിയെ ക്ഷണിച്ചു വരുത്തുകയും അവിടെ വച്ച് ധാരണാ പത്രത്തില്‍ ഒപ്പിടുകയുമാണ് ചെയ്തത്.അമേരിക്കന്‍ കമ്പനിക്കു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കാന്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലവും വിട്ടുകൊടുത്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പദ്ധതി തയ്യാറാക്കുന്നതിനായി 2019ല്‍ മത്സ്യനയത്തില്‍ ആരോടും ആലോചിക്കാകെ മാറ്റം വരുത്തി. പുതിയ മത്സ്യനയം പ്രകാരമാണ് ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടതെന്നാണ് ഇ.എം.സി.സി. വ്യവസായ മന്ത്രി ഇ.പി. ജയരാജന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. കരാറിന് മുമ്പ് ആഗോള ടെണ്ടര്‍ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it