Sub Lead

ഹിന്ദുത്വ ആക്രമണം തുറന്നുകാട്ടിയ 'അല്‍ജസീറ' ഡോക്യുമെന്ററിക്ക് വിലക്ക്

ഹിന്ദുത്വ ആക്രമണം തുറന്നുകാട്ടിയ അല്‍ജസീറ ഡോക്യുമെന്ററിക്ക് വിലക്ക്
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ് ലിംകള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങളെ തുറന്നുകാട്ടുന്ന 'അല്‍ജസീറ' ഡോക്യുമെന്ററിക്ക് വിലക്ക്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് അസമിലെ തടങ്കല്‍പ്പാളയങ്ങളിലടയ്ക്കപ്പെട്ട മുസ് ലിംകളുടെ ദയനീയത ഉള്‍പ്പെടെ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിനാണ് അലഹബാദ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. 'ഇന്ത്യ...ഹു ലിറ്റ് ദ ഫ്യൂസ് എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വര്‍ നടത്തുന്ന രഹസ്യ ഉന്‍മൂലന പദ്ധതികള്‍ വെളിപ്പെടുത്തുന്നതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന ആസൂത്രിത ആക്രമങ്ങളെക്കുറിച്ച് അല്‍ ജസീറ അറബി തയ്യാറാക്കിയ അന്വേഷണ പരമ്പരയയായ 'ഡിസ്റ്റന്‍സ് സീറോയുടെ ഭാഗമായാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. രാജ്യത്ത് മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന സംഘപരിവാര്‍, ഹിന്ദുത്വ ആക്രമണങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ജൂണ്‍ മൂന്നിനാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഡോക്യുമെന്ററി പുറത്തുവിട്ടത്. ഇതിനെതിരേ സുധീര്‍ കുമാര്‍ എന്നയാള്‍ കോടതില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ഡോക്യുമെന്ററി രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുമെന്നും അഖണ്ഡതയെ ബാധിക്കുന്നതാണെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുക വഴി ഇന്ത്യന്‍ ഭരണകൂടത്തിന്റെ മതേതര ഘടനയെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ മുസ് ലിം സമൂഹം ഭീതിയില്‍ കഴിയുന്നുവെന്നാണ് ഡോക്യുമെന്ററില്‍ പറയുന്നത്. ഇത് 'വിനാശകരമായ ആഖ്യാനമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. ഹരജിക്കാരന്റെ വാദങ്ങള്‍ അംഗീകരിച്ച അലഹബാദ് ഹൈക്കോടതി, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് വിലയിരുത്തിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഈയൊരു അവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ഓര്‍മിപ്പിച്ചാണ് ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ഡോക്യുമെന്ററിക്ക് ഇടക്കാല സ്‌റ്റേ അനുവദിച്ചത്. മാത്രമല്ല, 1952ലെ സിനിമാട്ടോഗ്രാഫ് നിയമ പ്രകാരം ഡോക്യുമെന്ററിയുടെ പൊതു പ്രദര്‍ശനത്തിന് അല്‍ ജസീറയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഹരജിയിലെ ആരോപണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഹരജി പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി, കേസ് ജൂലൈ ആറിന് പരിഗണിക്കുമെന്നും അറിയിച്ചു. ബന്ധപ്പെട്ട അധികാരികള്‍ ഡോക്യുമെന്ററിയുടെ ഉള്ളടക്കം പരിശോധിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ സംപ്രേക്ഷണം ചെയ്യരുതെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അസമില്‍ ഹിന്ദുത്വ സംഘടന മുസ് ലിംകളെ ലക്ഷ്യമിട്ട് നടത്തുന്ന രഹസ്യപദ്ധതികളും അല്‍ജസീറയുടെ ഡോക്യുമെന്ററില്‍ അനാവരണം ചെയ്യുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും അസമില്‍ അനധികൃത കുടിയേറ്റം ആരോപിച്ച് വ്യാപകമായി മുസ് ലിംകളെ തടങ്കല്‍പ്പാളയങ്ങളില്‍ അടയ്ക്കുന്നതിനെയും ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. അസമിലെ ഏഴ് തടങ്കല്‍പ്പാളയങ്ങളില്‍, നാടുകടത്തലും തടവുശിക്ഷയും കാത്ത് കഴിയുന്ന മുസ് ലിംകളും തങ്ങളുടെ ദയനീയത അല്‍ജസീറയുമായി പങ്കുവയ്ക്കുന്നുണ്ട്. കാഴ്ചയ്ക്കപ്പുറം എന്ന ഭാഗത്ത് തടങ്കല്‍പ്പാളയങ്ങളെ ജയിലുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രമസമാധാന പ്രശ്‌നമെന്നു പറഞ്ഞ് മധ്യപ്രദേശില്‍ മുസ് ലിംകളുടെ കെട്ടിടങ്ങള്‍ സംസ്ഥാന ഭരണകൂടം തന്നെ തകര്‍ക്കുന്നതും വിവിധ സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍, ബലാല്‍സംഗം, വംശഹത്യ എന്നിവയില്‍ പോലിസ് കാണിക്കുന്ന അവഗണനയും അല്‍ജസീറയോട് വിവരിക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആയുധപരിശീലനം ഉള്‍പ്പെടെയുള്ള ക്യാംപുകളിലെ തെളിവുകളും ഡോക്യുമെന്ററിയില്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ജനുവരിയില്‍ 2002ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വന്‍ പ്രതിരോധത്തിലാക്കിയിരുന്നു. മുസ് ലിം ഉന്‍മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് വംശഹത്യയ്ക്ക് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കുന്ന ദ മോദി ക്വസ്റ്റന്‍ എന്ന ഡോക്യുമെന്ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു. പലയിടത്തും ഇതിന്റെ പ്രദര്‍ശനം സംഘര്‍ഷത്തിനു വരെ കാരണമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അല്‍ജസീറയുടെ ഡോക്യുമെന്ററിക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പശുവിന്റെ പേരിലുള്ള തല്ലിക്കൊല, രാമനവമി ആഘോഷത്തിന്റെ മറവിലുള്ള ആക്രമണങ്ങള്‍, അനധികൃത കുടിയേറ്റവും ക്രിമിനല്‍ കേസും പറഞ്ഞുള്ള ബുള്‍ഡോസര്‍രാജ് തുടങ്ങിയ സംഭവങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്. ബുലന്ദ് ഷഹറില്‍ പശുസംരക്ഷകരെന്ന് അവകാശപ്പെട്ടവര്‍ കലാപം ലക്ഷ്യമിട്ട് നടത്തിയ പദ്ധതി തകര്‍ത്ത പോലിസ് ഉദ്യേഗസ്ഥന്‍ സുബോധ്കുമാറിനെ കൊലപ്പെടുത്തിയ സംഭവം അദ്ദേഹത്തിന്റെ ഭാര്യ തന്നെ വിശദീകരിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തകരുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും അല്‍ജസീറ പ്രതിനിധി നേരിട്ട് നടത്തിയ അഭിമുഖങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉണ്ട്. ദി കശ്മീര്‍ ഫയല്‍സ്, ദി കേരളാ സ്റ്റോറി തുടങ്ങിയ കുപ്രചാരണ സിനിമകള്‍ക്ക് അനുമതി നല്‍കപ്പെട്ട രാജ്യത്താണ്, തടങ്കല്‍പ്പാളയങ്ങളിലുള്ളവരെ ഉള്‍പ്പെടെ നേരിട്ടുകണ്ട് നടത്തിയ അന്വേഷണ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it