Sub Lead

ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ: വിശദമായ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ: വിശദമായ പദ്ധതിക്ക് മന്ത്രിസഭാ അനുമതി
X

തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേയുടെ വിശദമായ പദ്ധതിക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 624.48 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് കീഴില്‍ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം-ആമ്പല്ലൂര്‍-പൂത്തോട്ടം-പിറവം റോഡും പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. കേരള പുനര്‍നിര്‍മാണ പദ്ധതി മുഖേന കാസര്‍കോഡ് റവന്യൂ ഡിവിഷനല്‍ ഓഫിസ് കെട്ടിടം നിര്‍മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു.

പത്മശാലി സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മെയ് 31ന് വിരമിക്കുന്ന ടോം ജോസിനു പകരം ഡോ. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിക്കും. എഡിജിപി ആര്‍ ശ്രീലേഖയെ സ്ഥാനക്കയറ്റം നല്‍കി ഫയര്‍ ആന്‍ റെസ്‌ക്യൂ സര്‍വീസ് ഡിജിപിയായി നിയമിക്കും. ശങ്കര്‍ റെഡ്ഡിയെ ഡിജിപി തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കും. എഡിജിപി എം ആര്‍ അജിത് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിക്കും.

പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മാറ്റി നിയമിക്കും. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും. കൊച്ചി മെട്രോ റെയില്‍ എംഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ സ്‌പെഷ്യല്‍ പ്രൊജക്റ്റ്‌സ്, കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫിസറുടെ ചുമതലകളും കൂടി വഹിക്കും.

റവന്യൂ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണുവിനെ ആസൂത്രണവും സാമ്പത്തിക കാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്ലാനിങ് ബോര്‍ഡ് സെക്രട്ടറിയുടെയും സാംസ്‌കാരികകാര്യ(ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് ആന്റ് മ്യൂസിയം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും. ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിനെ റവന്യൂ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഹൗസിങ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

മല്‍സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി മാറ്റി നിയമിക്കും. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇവര്‍ വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ(അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും കെ എന്‍ സതീഷ് സര്‍വ്വീസില്‍ നിന്നു മെയ് 31ന് വിരമിക്കുന്ന മുറയ്ക്ക് പാര്‍ലമെന്ററി കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ മല്‍സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതലകള്‍ കൂടി വഹിക്കും. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഡിഎഫ്എഫ്ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ എം ജി രാജമാണിക്യത്തെ മല്‍സ്യബന്ധന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. മല്‍സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതിയെ കേരളാ ജല അതോറിറ്റി മാനേജിങ് ഡയറക്ടറായി മാറ്റി നിയമിക്കും.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര(ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. പി സുരേഷ് ബാബു സര്‍വീസില്‍ നിന്നു മെയ് 31ന് വിരമിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര(ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയുടെ അധികചുമതല ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ട് വഹിക്കും. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ നവജോത് ഖോസയെ തിരുവനന്തപുരം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എ ആര്‍ അജയകുമാറിന് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു. രജിസ്ട്രാര്‍ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് എ അലക്‌സാണ്ടറിനെ ആലപ്പുഴ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലാ കലക്ടര്‍ എം അഞ്ജനയെ കോട്ടയം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷിമൃണ്‍മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജലനിധി, ഡെപ്യൂട്ടി സെക്രട്ടറി ജലവിഭവ(നാഷനല്‍ ഹൈഡ്രോളജി ആന്റ് ഡ്രിപ്പ് പ്രൊജക്റ്റ്‌സ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് പ്രൊജക്റ്റ് അണ്ടര്‍ റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്) വകുപ്പ് എന്നീ അധിക ചുമതലകള്‍ കൂടി ഇവര്‍ തുടര്‍ന്നും വഹിക്കും. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി ടി എല്‍ റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ് ആയി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹരിതാ വി കുമാറിന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിനെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.




Next Story

RELATED STORIES

Share it