Sub Lead

625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്

625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
X

ന്യൂഡല്‍ഹി: അഹമദാബാദില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം 625 അടി ഉയരത്തില്‍ എത്തിയപ്പോള്‍ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് റിപോര്‍ട്ട്. ലണ്ടനിലേക്ക് പോവാനായി സര്‍ദാര്‍ വല്ലഭായ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഒരു മിനുട്ടിനുള്ളില്‍ തന്നെ വിമാനത്തിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഫ് ളൈറ്റ്‌റഡാര്‍24ലെ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് വിമാനം ജനവാസ മേഖലയില്‍ വീണതും നിരവധി പേര്‍ മരിച്ചതും.

വിമാനം പറന്നുയരുന്ന സമയത്തും ലാന്‍ഡ് ചെയ്യാന്‍ പോവുമ്പോഴുമാണ് അപകടത്തിന് സാധ്യത കൂടുതലെന്ന് ഇതുവരെയുള്ള അപകടങ്ങളുടെ കണക്കുകള്‍ പറയുന്നു. 2005 മുതല്‍ 2023 വരെ നടന്ന അപകടങ്ങളില്‍ 53 ശതമാനവും ലാന്‍ഡിങ്ങിന്റെ സമയത്താണ് ഉണ്ടായത്. പറന്നുയരുന്ന സമയത്താണ് 8.5 ശതമാനം അപകടങ്ങളുണ്ടായത്. ഇതില്‍ തന്നെ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള അപ്രോച്ച് ഫേസിലും പറന്നുയരുന്നതിന് മുമ്പുള്ള ഇനീഷ്യല്‍ ക്ലൈമ്പിങ് ഫേസിലുമാണ് കൂടുതല്‍ അപകടങ്ങളുണ്ടായിട്ടുള്ളത്.

ബോയിങ് കമ്പനിയുടെ കണക്കുകളും ഇത് തെളിയിക്കുന്നതാണ്. വിമാനം ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന പറക്കല്‍ സമയത്ത് അപകടങ്ങള്‍ പത്ത് ശതമാനം മാത്രമേയുള്ളൂ. ഈ സമയത്തെ മരണസംഖ്യം മൊത്തം മരണത്തിന്റെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വരുന്നുള്ളൂ.

വിമാനം പറക്കാന്‍ തുടങ്ങുമ്പോഴും ഇറങ്ങാന്‍ തുടങ്ങുമ്പോഴും തീരുമാനങ്ങള്‍ എടുക്കാന്‍ പൈലറ്റുമാര്‍ക്ക് അല്‍പ്പം സമയം മാത്രമേ ലഭിക്കൂ എന്നതാണ് അപകടത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. ഈ സമയത്ത് വിമാനം ഭൂമിയോട് അടുത്തും പതിയെയുമായിരിക്കും. പക്ഷികളുടെയും മറ്റും ശല്യം ഈ സമയത്താണ് ഉണ്ടാവാറ്. എന്നാല്‍, ആകാശത്ത് 36,000 അടി ഉയരത്തിലുള്ള വിമാനത്തിന്റെ രണ്ട് എഞ്ചിനുകള്‍ പ്രവര്‍ത്തനരഹിതമായാലും അത് കുത്തനെ താഴെ വീഴില്ല. ആകാശത്ത് ഗ്ലൈഡ് ചെയ്യുന്ന രീതിയിലാണ് വിമാനം നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നൈ തീരുമാനങ്ങള്‍ എടുക്കാന്‍ പൈലറ്റിന് സമയം ലഭിക്കുന്നു.

Next Story

RELATED STORIES

Share it