Sub Lead

കേന്ദ്രത്തിന്റെ കര്‍മയോഗി പദ്ധതിയില്‍ ഹിന്ദുത്വ ആശയപ്രചരണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍

കേന്ദ്രത്തിന്റെ കര്‍മയോഗി പദ്ധതിയില്‍ ഹിന്ദുത്വ ആശയപ്രചരണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍
X

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മിഷന്‍ കര്‍മയോഗി പരിശീലന പരിപാടിയില്‍ മൃദുഹിന്ദുത്വ ഉള്ളടക്കമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി). ഇക്കാര്യത്തില്‍ ധനകാര്യമന്ത്രാലയത്തില്‍ പരാതി നല്‍കുമെന്ന് ബെഫി ദേശീയ നേതാക്കള്‍ പറഞ്ഞു. കാര്യക്ഷമത വര്‍ധിപ്പിക്കാനെന്ന പേരില്‍ 510 കോടിയോളം രൂപ ചെലവിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കികൊണ്ടിരിക്കുന്നത്. വിഷയത്തില്‍ ബെഫി പ്രസ്താവനയും ഇറക്കി

'മിഷന്‍ കര്‍മ്മയോഗി: ആശങ്കകളും എതിര്‍പ്പുകളും.

കേന്ദ്രസര്‍ക്കാര്‍ 510 കോടി രൂപ ചെലവില്‍ ആരംഭിച്ച പരിശീലന പദ്ധതിയാണ് മിഷന്‍ കര്‍മ്മയോഗി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വകുപ്പുകളിലെ ജീവനക്കാര്‍ക്കും വേണ്ടി കര്‍മ്മയോഗി ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാര്യക്ഷമത, പൊരുത്തപ്പെടാനുള്ള കഴിവ്, പൊതുജന സേവനങ്ങളുടെ വിതരണം എന്നിവ ഉയര്‍ത്തുക എന്നതാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, പരിശീലന മൊഡ്യൂളുകളുടെ യഥാര്‍ത്ഥ ഉള്ളടക്കത്തിനും രൂപകല്‍പ്പനക്കും മറ്റൊരു ഉദ്ദേശ്യമാണുള്ളത്.

കര്‍മ്മയോഗി പ്ലാറ്റ്ഫോമിലെ കോഴ്‌സുകളില്‍, ഇതിഹാസങ്ങളില്‍ നിന്നും എടുത്ത ഉള്ളടക്കങ്ങള്‍ വളരെയധികം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐതീഹ്യപരമായ സംഭവങ്ങളെ ധാര്‍മ്മികമോ ഭരണപരമോ ആയ പാഠങ്ങളായിട്ടാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഭരണനിര്‍വ്വഹണത്തിനും നേതൃത്വത്തിനും വേണ്ടിയുള്ള രൂപകങ്ങളായി പൗരാണിക കഥാപാത്രങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ പ്രസ്തുത പരിപാടിയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുത്തവര്‍ നിര്‍ബന്ധമായും സ്മാര്‍ട്ട്ഫോണുകള്‍ കൈവശം വെക്കുകയും ഐഗോട്ട് കര്‍മ്മയോഗി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ പഠന സാമഗ്രികള്‍ ഉപയോഗിക്കുകയും വേണം. ഇത്, ഒരു നൈപുണ്യ വികസന പരിപാടിയായി മാറേണ്ടതിനെ സാംസ്‌കാരികവും ആശയപരവുമായ സ്വാധീനത്തിനുള്ള ശ്രമമായാണ് അധികൃതര്‍ കാണുന്നത്.

എല്ലാ വകുപ്പുകളും, പ്രത്യേകിച്ച് ബാങ്കിംഗ് മേഖല, അതിവേഗ സാങ്കേതികപരമായ പരിവര്‍ത്തനത്തിന് വിധേയമാകുന്ന ഇക്കാലത്ത്, ജീവനക്കാര്‍ക്ക് ആവശ്യമായി വരുന്നത് നൂതന സാങ്കേതികവിദ്യ, അനലിറ്റിക്സ്, സൈബര്‍ സുരക്ഷ, ഉപഭോക്തൃ സേവനം, ബിസിനസ് വികസനം എന്നിവയിലുള്ള പരിശീലനമാണ്. ആര്‍ബിഐയുടെ കണക്കനുസരിച്ച്, 90ശതമാനത്തില്‍ അധികം ഇടപാടുകളും ഡിജിറ്റലായി നടക്കുന്നതും ആയിരക്കണക്കിന് ഫിന്‍ടെക് സ്ഥാപനങ്ങള്‍ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകുന്നതും വഴി ബാങ്കിംഗ് വ്യവസായം ഡിജിറ്റല്‍ നവീകരണത്തിന്റെ മുന്‍നിരയിലാണ് നിലകൊള്ളുന്നത്. ഓരോ ബാങ്കിനും ബിസിനസ് വളര്‍ച്ചയ്ക്കും നൈപുണ്യ വികസനത്തിനുമായി സ്വന്തമായി മികച്ച പരിശീലന കേന്ദ്രങ്ങളും വിദഗ്ദ്ധ ഫാക്കല്‍റ്റികളുമുണ്ട്.

ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഡിഎഫ്എസ്) നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ഈ മിഷന്‍ കര്‍മ്മയോഗി പരിപാടി, ശേഷി വര്‍ധിപ്പിക്കാനുള്ള ഒരു യഥാര്‍ത്ഥ ശ്രമത്തേക്കാളേറെ മൃദു ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. മതേതരത്വത്തോട് ഭരണഘടനാപരമായി പ്രതിബദ്ധതയുള്ള ഒരു രാജ്യത്ത്, ഐതീഹ്യപരവും മതപരവുമായ ഉള്ളടക്കങ്ങള്‍ തെരഞ്ഞെടുത്തത് ഉപയോഗിക്കുന്നത് അപകടകരമായ ശ്രമമാണ്. ഇത്തരം പരിപാടികള്‍ ജീവനക്കാരില്‍ ഭിന്നിപ്പുണ്ടാകാനും നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശിലയായ മതേതരത്വപരവും ബഹുസ്വരവുമായ ധാര്‍മ്മികതയെയും തകര്‍ക്കാനും കാരണമാകും.

പൊതുജന സേവന വിതരണം മെച്ചപ്പെടുത്താനായി ഉദ്ദേശിച്ചുള്ള പരിശീലന പരിപാടികള്‍ എല്ലാം തന്നെ ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും ജീവനക്കാരെയും തുല്യതയോടെ പരിഗണിക്കുമെന്ന് ഉറപ്പുള്ള ഭരണഘടനാ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം.

മിഷന്‍ കര്‍മ്മയോഗിയിലൂടെ ബാങ്ക് ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങളെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു. ആശയപരമായ പ്രചാരണത്തെ തൊഴില്‍പരമായ പരിശീലനമായി മറച്ചുപിടിക്കാനുള്ള ഏതൊരു ശ്രമത്തെയും സംഘടന തള്ളിക്കളയുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയമോ ആശയപരമോ ആയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം എല്ലാ പരിശീലനവും പൊതുജനങ്ങളെ ഫലപ്രദമായി സേവിക്കുന്നതില്‍ ജീവനക്കാരുടെ കഴിവുകള്‍ ശക്തിപ്പെടുത്താന്‍ വേണ്ടി മാത്രം തയ്യാറാക്കണമെന്ന് ബെഫി ആവശ്യപ്പെടുന്നു.'

Next Story

RELATED STORIES

Share it