Sub Lead

മോദിയെ അഭിനന്ദിച്ചും സുധീരനെ പരിഹസിച്ചും അബ്ദുല്ലക്കുട്ടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

സുധീരനെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്നതിനൊപ്പം പല സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതു കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും ഓര്‍മിപ്പിക്കിന്നുണ്ട്

മോദിയെ അഭിനന്ദിച്ചും സുധീരനെ പരിഹസിച്ചും അബ്ദുല്ലക്കുട്ടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതിനു പിന്നാലെ മോദിയെ സ്തുതിച്ച് കോണ്‍ഗ്രസില്‍ നിന്നു പുറത്തായ മുന്‍ എംഎല്‍എ എ പി അബ്്ദുല്ലക്കുട്ടി വീണ്ടും മോദിയെ അഭിനന്ദിച്ച് രംഗത്ത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യല്‍ക്കരിക്കുന്ന വിഷയത്തിലാണ് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ പരിഹസിച്ചും മോദിയെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, അദാനി ഗ്രൂപ്പിനു വിമാനത്താവളം കൈമാറുന്നതിനെയും സ്വകാര്യവല്‍ക്കരണത്തെയും അനുകൂലിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും അബ്്ദുല്ലക്കുട്ടി പിന്തുണയ്ക്കുന്നുണ്ട്. സുധീരനെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്നതിനൊപ്പം പല സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതു കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും ഓര്‍മിപ്പിക്കിന്നുണ്ട്. ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം എന്നു പറഞ്ഞാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഏതായാലും കോണ്‍ഗ്രസില്‍ നിന്നു പുറത്തായതിനു പിന്നാലെ വീണ്ടും മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലൂടെ അബ്ദുല്ലക്കുട്ടിയുടെ ലക്ഷ്യം ബിജെപിയാണെന്ന സംശയം ബലപ്പെടുകയാണ്.

എ പി അബ്്ദുല്ലക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടു. ഒന്ന് ശശി തരൂരിന്റെയും മറ്റൊന്ന് മഹാനായ വി എം സുധീരന്റേയും. എയര്‍പോര്‍ട്ട് കരാര്‍ അദാനിയായാലും, അംബാനിയല്ല സാക്ഷാല്‍ കാറല്‍ മാര്‍ക്‌സായാലും എയര്‍പോര്‍ട്ട് ആധുനികവല്‍ക്കരിക്കണം. ഇതാണ് തരൂരിന്റെ പ്രതികരണം. തരൂര്‍ജിക്ക് എന്റെ കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട് വി എം എസിന്റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്. പിഎം മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ. 1996ല്‍ ദില്ലി, പിന്നീട് മുംബൈ തുടര്‍ന്ന് ഹൈദരാബാദും ബംഗ്ലൂരും സ്വകാര്യ ഓപറേറ്റര്‍മാരെ ഏല്‍പിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു എന്ന് വികസനമാഗ്രഹിക്കുന്നവര്‍ക്കെല്ലാം അറിയാം. സുധീരന്‍ സാറ് അന്ന് എവിടെയായിരുന്നു?. ഇതൊന്നും ഓര്‍ക്കാതെ കോര്‍പറേറ്റ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ പോലും ഉപേക്ഷിച്ച, കാലഹരണപെട്ടതാണ് അങ്ങയുടെ ആദര്‍ശം എന്ന് പറയേണ്ടിവന്നതില്‍ ക്ഷമിക്കുക. ഒരിക്കല്‍ മന്‍മോഹന്‍ സിങ് പാര്‍ലിമെന്റില്‍ പറഞ്ഞു, നമ്മുടെ പൊതുമേഖലയായ എയര്‍പോര്‍ട്ട് അതോറിറ്റിയെ ആധുനികവല്‍ക്കരണം. ഏല്‍പിച്ചിട്ട് ഒന്നും നടക്കുന്നില്ല എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് കണ്ടുവരുന്നത്. അതിന് പ്രതിവിധിയായി ആ മഹാനായ എക്കണോമിസ്റ്റ് കണ്ടുപിടിച്ച പ്രതിവിധിയാണ് പിപിപി അഥവാ പബ്ലിക്, പ്രൈവറ്റ്, പീപ്പിള്‍ പാര്‍ട്ണര്‍ഷിപ്പ്. ഇതൊന്നും മനസ്സിലാക്കാതെ കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന അങ്ങ് നിലവാരമില്ലാത്ത എഫ്ബി പോസ്റ്റിടരുത്. ഈ സ്വകാര്യവല്‍ക്കരണം തിരുവന്തപുരം എയര്‍പോര്‍ട്ടിനെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തും. വന്‍ നിക്ഷേപം വരും. സിആര്‍പിഎഫിന്റെ കൈയിലാണ് എയര്‍പോര്‍ട്ടിന്റെ സെക്യൂരിറ്റി മുഴുവന്‍ നിലനില്‍ക്കുക. കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടമുള്ള മാനേജ്‌മെന്റും ഓപറേഷനും മാത്രമാണ് അദാനിക്ക് നല്‍കുന്നത്. അതും കുറച്ച് കൊല്ലത്തേക്ക് മാത്രം. ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം.




Next Story

RELATED STORIES

Share it