Big stories

ബാബരി മസ്ജിദ് കേസ് ബെഞ്ചില്‍ രണ്ടു പുതിയ ജഡ്ജിമാര്‍; വാദംകേള്‍ക്കല്‍ ചൊവ്വാഴ്ച്ച

ജസ്റ്റിസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് പുതുതായി ബെഞ്ചില്‍ ഉള്‍പ്പെട്ടവര്‍. മുമ്പ് ബാബരി കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കീഴിലുള്ള ബെഞ്ചില്‍ രണ്ടുപേരും അംഗങ്ങളായിരുന്നു.

ബാബരി മസ്ജിദ് കേസ് ബെഞ്ചില്‍ രണ്ടു പുതിയ ജഡ്ജിമാര്‍; വാദംകേള്‍ക്കല്‍ ചൊവ്വാഴ്ച്ച
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ രണ്ട് പുതിയ ജഡ്ജിമാരെ ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പുനസംഘടിപ്പിച്ചു. ജനുവരി 11ന് കേസ് അവസാനമായി പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറിയിരുന്നു. ബന്ധപ്പെട്ട ഒരു കേസില്‍ നേരത്തേ അഭിഭാഷകന്‍ ആയിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മാറിനിന്നത്.

ജസ്റ്റിസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് പുതുതായി ബെഞ്ചില്‍ ഉള്‍പ്പെട്ടവര്‍. മുമ്പ് ബാബരി കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കീഴിലുള്ള ബെഞ്ചില്‍ രണ്ടുപേരും അംഗങ്ങളായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൊവ്വാഴ്ച്ച കേസിന്റെ വാദംകേള്‍ക്കല്‍ തിയ്യതിയും എത്ര വേഗത്തില്‍ കേസ് പൂര്‍ത്തിയാക്കണമെന്നതു സംബന്ധിച്ചും തീരുമാനമമെടുക്കും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു രണ്ടു ജഡ്ജിമാര്‍.

രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യമുയര്‍ത്തി സംഘപരിവാരം പ്രചരണം ശക്തമാക്കുന്നതിനിടയിലാണ്, ആറ് പതിറ്റാണ്ടായി പരിഗണനയിലിരിക്കുന്ന അതീവ രാഷ്ട്രീയ പ്രധാന്യമുള്ള ബാബരി ഭൂമി തര്‍ക്ക കേസ് വീണ്ടും കോടതിയില്‍ വാദത്തിനെത്തുന്നത്.

1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പ് മസ്ജിദ് നിലനിന്നിരുന്ന 2.7 ഏക്കര്‍ ഭൂമിയുടെ അവകാശം സംബന്ധിച്ചുള്ള തര്‍ക്കമാണ് കേസ്. 2010ല്‍ അലഹബാദ് ഹൈക്കോടതി ഭൂമിയുടെ മൂന്നില്‍ രണ്ട് ഹിന്ദുക്കള്‍ക്കും ബാക്കി സുന്നി വഖ്ഫ് ബോര്‍ഡിനും വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഹിന്ദു, മുസ്ലിം സംഘടനകള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 2011ല്‍ സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it