Latest News

മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
X

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന്‍(90)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. വി പി സിങ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1971-1996ല്‍ വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് മാനാരി ശ്മശാനത്തില്‍ നടക്കും.

വി കെ കൃഷ്ണമേനോനൊപ്പം പ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന കെ പി ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്(യു)വിലേക്ക് മാറി, പിന്നീട് കോണ്‍ഗ്രസ്(എസ്)ലും എത്തി. 1995ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി.

1936 സെപ്റ്റംബര്‍ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഇ കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായിട്ടാണ് ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യന്‍ കോളജ്, പ്രസിഡന്‍സി കോളജ്, ഗവണ്‍മെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ഉണ്ണികൃഷ്ണന്‍ പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് 1960ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായി. 1962 മുതല്‍ എഐസിസി അംഗവുമായിരുന്നു.

പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കവെ 1971ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വടകരയില്‍ ആദ്യമായി മല്‍സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വടകരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1989-90 കാലഘട്ടത്തില്‍ വി പി സിങ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍, ഷിപ്പിങ്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിട്ടുണ്ട്.

Next Story

RELATED STORIES

Share it