Sub Lead

കൊവിഡ് 19: ജന്മനാടിന്റെ കരുതലിലേക്ക് കുവൈത്തില്‍ നിന്ന് 192 പ്രവാസികളെത്തി

കൊവിഡ് 19: ജന്മനാടിന്റെ കരുതലിലേക്ക് കുവൈത്തില്‍ നിന്ന് 192 പ്രവാസികളെത്തി
X

മലപ്പുറം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങിപ്പോയ 192 പ്രവാസികള്‍ നാടിന്റെ സുരക്ഷയിലേക്കെത്തി. ഐഎക്‌സ് 394 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മെയ് 13ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 10 മണിക്കെത്തിയ വിമാനം കനത്ത മഴയെ തുടര്‍ന്ന് 15 മിനുട്ട് വൈകിയാണ് ലാന്റ് ചെയ്തത്. കുവൈത്തില്‍ നിന്നുള്ള വിമാനത്തിലെത്തിയവരില്‍ 42 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ആലപ്പുഴ-നാല്, എറണാകുളം-10, ഇടുക്കി-ഒന്ന്, കണ്ണൂര്‍-12, കാസര്‍കോഡ്-എട്ട്, കൊല്ലം-ഒന്ന്, കോഴിക്കോട്-84, പാലക്കാട്-17, പത്തനംതിട്ട-അഞ്ച്, തൃശൂര്‍-ഏഴ്, വയനാട്-ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം.

കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം, അസി. കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി ജി ഗോകുല്‍, കൊവിഡ് ലെയ്‌സണ്‍ ഓഫിസര്‍ ഡോ. എം പി ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ മുഴുവന്‍ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനഎന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും തുടര്‍ ചികിത്സയ്‌ക്കെത്തിയവരെ ആശുപത്രികളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളില്‍ 13 പേരെ കൊവിഡ് കെയര്‍ സെന്ററുകളിലാക്കി. ഇവരില്‍ ഒരു സ്ത്രീ മലപ്പുറം ശിക്ഷക് സദനിലും 12 പേരെ എടപ്പാള്‍ ശ്രീവല്‍സം കൊവിഡ് കെയര്‍ സെന്ററിലേയ്ക്കും മാറ്റി . ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട ആലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണിയേയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് പാലക്കാട് സ്വദേശികളെയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കാസര്‍കോഡ് സ്വദേശി, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള നാല് കോഴിക്കോട് സ്വദേശികള്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 62 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും രണ്ട് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 113 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 52 കുട്ടികള്‍, 35 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പടെയുള്ളവരാണിവര്‍. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ സ്വന്തം വീടുകളില്‍ പ്രത്യേക മുറികളില്‍ കഴിയണം. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കൊവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. വിമാനത്താവളത്തിനകത്ത് സിഐഎസ്എഫും പുറത്ത് പോലിസും കര്‍ശന സുരക്ഷാ വലയമാണ് തീര്‍ത്തിരുന്നത്.


Next Story

RELATED STORIES

Share it