Sub Lead

ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ

ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ സംസ്ഥാനത്ത് സര്‍വ മേഖലകളിലും വിവേചനം തുടരുകയാണ്. നിയമപരമായ പക്ഷപാതിത്വവും സാമൂഹികമായ പക്ഷപാതിത്വവും നിലനില്‍ക്കുന്നു. പോലിസ് നടപടി ചിലര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ
X

കോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ ഈ മാസം 15 മുതല്‍ 30 വരെ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ സംസ്ഥാനത്ത് സര്‍വ മേഖലകളിലും വിവേചനം തുടരുകയാണ്. നിയമപരമായ പക്ഷപാതിത്വവും സാമൂഹികമായ പക്ഷപാതിത്വവും നിലനില്‍ക്കുന്നു. പോലിസ് നടപടി ചിലര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ആര്‍എസ്എസ് പ്രതികളാകുന്ന സംഭവങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലിസ് ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ കുറ്റാരോപിതരാകുമ്പോള്‍ ശരവേഗത്തിലാണ് നടപടികളെടുക്കുന്നത്. ആലപ്പുഴയില്‍ പത്തു വയസ്സുകാരന്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയെ ചുമലിലേറ്റിയവനും പിതാവും പരിപാടിയുടെ സംഘാടകനും പരിപാടി സംഘടിപ്പിച്ച സംഘടനയുടെ സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ 31ലധികം ആളുകള്‍ കാരാഗൃഹത്തിലാണ്. അതേസമയം, തിരുവനന്തപുരത്ത് വിഎച്ച്പി സംഘടിപ്പിച്ച വിദ്വേഷ പ്രസംഗങ്ങളുടെയും വെണ്ണല പ്രസംഗത്തിന്റെയും പേരില്‍ കേവലം പി സി ജോര്‍ജിനെതിരേ മാത്രം കേസെടുത്ത് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ് പോലിസ്. നാളിതുവരെ മറ്റു വിദ്വേഷ പ്രഭാഷകരെയോ സംഘടാകരെയോ പോലിസ് പ്രതിചേര്‍ത്തിട്ടില്ല.

നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി നടത്തിയ ആയുധ പരിശീലനത്തിലും ആയുധമേന്തിയുള്ള പഥസഞ്ചലനത്തിലും ഇതു തന്നെയാണ് പോലിസ് രീതി. യഥാര്‍ഥ വാളിനു പകരം ഡെമ്മി നിര്‍മിച്ച് പെയിന്റ് ചെയ്ത് ഉണങ്ങാനുള്ള സമയം അനുവദിച്ച് കേസ് അട്ടിമറിക്കുകയാണ് പോലിസ്. ഇവിടെ വിദ്വേഷ മുദ്രാവാക്യത്തിന് ഇതുവരെ കേസെടുത്തിട്ടില്ല. ആലപ്പുഴയില്‍ മുന്‍ ബിഎംഎസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും പിടിച്ച കേസിലും സമാനമാണ് പോലിസ് നടപടി. 300 മീറ്റര്‍ ചുറ്റളവില്‍ മാരകമായ പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ച സംഭവത്തില്‍ പോലിസ് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കണം. പേരാമ്പ്രയില്‍ വംശീയ വിദ്വേഷവും കൊലവിളിയും നടത്തിയ ആര്‍എസ്എസ്സിനെതിരേ ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച പോലിസ് നിരവധി പരാതികള്‍ക്കു ശേഷം ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നതിനാണ് കേസെടുത്തിരിക്കുന്നത്. തലശ്ശേരിയിലും കുന്നംകുളത്തും ആലപ്പുഴയിലുമുള്‍പ്പെടെ ആര്‍എസ്എസ് നടത്തിയ കൊലവിളികള്‍ സോഷ്യല്‍ മീഡിയയില്‍ പാറിനടക്കുമ്പോഴും കേരളാ പോലിസ് കണ്ടമട്ടില്ല.

കോഴിക്കോട് വടകരയിലും കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനങ്ങളുണ്ടാവുകയും ആര്‍എസ്എസ് പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്താനോ ആര്‍എസ്എസ്സിന്റെ ആയുധപ്പുരകളില്‍ പരിശോധന നടത്താനോ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. പാലക്കാട് യുവമോര്‍ച്ചാ നേതാവ് ഒരു ജഡ്ജിയുടെ വിധിപ്രസ്താവത്തിനെതിരേ ജഡ്ജി മുസ്ലിമായതിനാല്‍ വംശീയ വിദ്വേഷത്തോടെയുള്ള ആക്ഷേപങ്ങളാണ് മൈക്കിലൂടെ നടത്തിയത്. ഇതിനെതിരേ പോലിസ് എന്തു നടപടി സ്വീകരിച്ചെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. കൂടാതെ ഈ അനീതികളും വിവേചനങ്ങളും തുറന്നു കാണിക്കാനുള്ള അവസരങ്ങള്‍ പോലും നിഷേധിക്കുകയാണ് സര്‍ക്കാര്‍.

ഇടതു ഭരണത്തില്‍ സര്‍വ മേഖലകളിലും ഈ വിവേചനം പ്രകടമാണ്. ഭരണഘാടനാനുസൃത സാമൂഹിക സംവരണം അട്ടിമറിച്ച് സവര്‍ണ സംവരണം നടപ്പാക്കാന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ നിയമം പാസ്സാക്കിയപ്പോള്‍ ആദ്യം നടപ്പാക്കിയത് കേരളത്തിലെ ഇടത് സര്‍ക്കാരാണ്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ ശിപാര്‍ശ പ്രകാരം മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പുകള്‍ സംഘടിത സവര്‍ണ വിഭാഗങ്ങളുടെ തീട്ടൂരത്തിനു മുമ്പില്‍ അടിയറവെയ്ക്കുകയായിരുന്നു ഈ സര്‍ക്കാര്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചു.

വേതനം നല്‍കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലാത്ത വഖഫ് ബോര്‍ഡിലെ നാമമാത്ര നിയമനം പിഎസ് സിക്ക് വിടാന്‍ ധൃതികൂട്ടുന്ന ഇടതു ഭരണക്കാര്‍, സര്‍ക്കാര്‍ ശമ്പളവും ആനുകുല്യങ്ങളും നല്‍കുന്ന മറ്റ് ലക്ഷക്കണക്കിന് നിയമനങ്ങളില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് വഞ്ചനാപരമാണ്. സവര്‍ണസമ്പന്ന വിഭാഗങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ഭരണകൂട സംവിധാനം ആദിവാസി ഊരുകള്‍ തടവറകളാക്കി മാറ്റാനുള്ള പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു. ഉദ്യോഗ മേഖലകളില്‍ ആനുപാതിക പ്രാതിനിധ്യമില്ലാത്ത പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ രൂപീകരിച്ച പൊതുഭരണ വകുപ്പ് ബി സെല്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ മതനിരപേക്ഷതയുടെ വായ്ത്താരികള്‍ക്കപ്പുറം ജാതിയുടെയും മതത്തിന്റെ വര്‍ഗത്തിന്റെയും പേരില്‍ വിവേചനം നടപ്പാക്കുന്ന ഇടതു സര്‍ക്കാര്‍ നടപടികള്‍ തുറന്നു കാണിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി തെരുവുകള്‍ തോറും ജനസദസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it