Sub Lead

ഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ബൈക്ക് കത്തിച്ച് പ്രതിഷേധം

ഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ബൈക്ക് കത്തിച്ച് പ്രതിഷേധം
X

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരേ പോലിസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ പോലിസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമം നടത്തി. പ്രകടനമായി നിയമസഭയ്ക്ക് മുന്നിലേക്കെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കവാടത്തിനു മുന്നില്‍ ബൈക്ക് കത്തിച്ചു. ടയറുകള്‍ കൂട്ടിയിട്ടാണ് ബൈക്ക് കത്തിച്ചത്.

സ്ഥലത്തുണ്ടായിരുന്ന പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രകടനമായി പ്രതിഷേധ മാര്‍ച്ച് എത്തുമെന്നറിഞ്ഞ് പോലിസ് നിയമസഭയ്ക്കു മുന്നില്‍ ബാരിക്കേഡ് വച്ചിരുന്നു. ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങളുമുണ്ടായിരുന്നു. ബാരിക്കേഡ് ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നാലെ റോഡ് ഉപരോധം നടത്തിയ പ്രതിഷേധക്കാരെ പിന്നീട് പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്രയും മോശമായി ബജറ്റ് അവതരിപ്പിച്ചിക്കുന്ന കാലമുണ്ടോയെന്ന് സമരം ഉദ്ഘാടനം ചെയ്ത് വി ഡി സതീശന്‍ ചോദിച്ചു.

മഹാമാരിയും മഹാപ്രളവും കഴിഞ്ഞ ജനം വലഞ്ഞിരിക്കുന്ന ഈ കെട്ട കാലത്താണ് ജനങ്ങളുടെ മേല്‍ മഹാദുരന്തമായി പെയ്തിറങ്ങുന്ന ബജറ്റ് വന്നിരിക്കുന്നത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ദയനീയമായി തകര്‍ന്നിരിക്കുന്നു. അത് മെച്ചപ്പെടുത്താന്‍ ഒരു മാര്‍ഗവും സ്വീകരിക്കുന്നില്ല. ധൂര്‍ത്തിന് ഒരു കുറവുമില്ല. പരമദയനീയമായ സ്ഥിതിയാണ് കേരളത്തിന്റേത്. ഈ നികുതി വര്‍ധനവ് കൂടി വന്നാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താളംതെറ്റിക്കുകയാണ്. മദ്യത്തിന് വില കൂട്ടി ചെറുപ്പക്കാരെ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

എന്തിനും ടാക്‌സ് കൂട്ടി. നിയമസഭയില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ സംസാരിച്ചാല്‍ ടാക്‌സ് ഏര്‍പ്പെടുത്തുമോ എന്ന് ബജറ്റ് മുഴുവന്‍ വായിച്ചുനോക്കണം. കേരളത്തിലെ മുഖ്യമന്ത്രിക്ക് വഴിയിലുടെ പോവണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ടിവരും. ആ നിലയിലേക്ക് ഈ സമരം മാറും. നികുതി നിര്‍ദേശം പിന്‍വലിക്കുന്നതുവരെ സമരം മുന്നോട്ടുപോവുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it