Big stories

മൂന്നുവയസുകാരി ഷെറിന്‍ മാത്യുസിന്റെ വധം: വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം

എറണാകുളം സ്വദേശിയായ മാത്യൂസിനെ ഡാളസ് കോടതിയാണ് ശിക്ഷിച്ചത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു പ്രതിക്കെതിരേ ചുമത്തിയിരുന്നത്.

മൂന്നുവയസുകാരി ഷെറിന്‍ മാത്യുസിന്റെ വധം:   വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം
X

ടെക്‌സാസ്: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികളുടെ മൂന്നുവയസ്സുകാരി ദത്തുപുത്രി ഷെറിന്‍ മാത്യുസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യുഎസ് കോടതി. എറണാകുളം സ്വദേശിയായ മാത്യൂസിനെ ഡാളസ് കോടതിയാണ് ശിക്ഷിച്ചത്.

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു പ്രതിക്കെതിരേ ചുമത്തിയിരുന്നത്. നരഹത്യയിലേക്ക് നയിക്കുംവിധം കുട്ടിയെ ആക്രമിച്ചെന്നാണ് കേസ്. യുഎസിലെ ഡാളസില്‍ വച്ചായിരുന്നു. ഷെറിന്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഷെറിന്റെ വളര്‍ത്തമ്മയും വെസ്ലി മാത്യുവിന്റെ ഭാര്യയുമായ സിനി മാത്യുവിനെ യുഎസ് കോടതി വെറുതെ വിട്ടിരുന്നു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 15 മാസത്തെ തടവിന് ശേഷമാണ് സിനി മാത്യുവിനെ യുഎസ് കോടതി വെറുതെ വിട്ടത്.

2017 ഒകിടോബറിലാണ് ഷെറിന്‍ മാത്യു കൊല്ലപ്പെടുന്നത്. കുട്ടി ഒട്ടേറെ തവണ ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. എട്ടു മാസത്തിനിടെ അഞ്ച് തവണ കുട്ടിയുടെ എല്ലൊടിഞ്ഞിരുന്നു.വൈറ്റമിന്‍ ഡിയുടെ കുറവും അതുമൂലമുള്ള കണരോഗവുമുണ്ടായിരുന്നു. പാല് കുടിക്കുമ്പോള്‍ ശ്വാസം മുട്ടിയ കുട്ടിക്ക് എന്ത് കൊണ്ട് വൈദ്യസഹായം നല്‍കിയില്ല എന്ന ചോദ്യത്തിന് ഭയം കൊണ്ടാണ് അതിന് മുതിരാത്തതെന്നാണ് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് കോടതിയില്‍ നല്‍കിയ മൊഴി.

മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016ല്‍ ബിഹാറിലെ അനാഥാലയത്തില്‍ നിന്നാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍ കുട്ടിയെ ദത്തെടുത്തത്. ഈസമയം നാലുവയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ടായിരുന്നു.2017 ഒക്ടോബര്‍ ഏഴിനാണ് ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നു കാട്ടി വെസ്ലി പോലിസില്‍ പരാതിനല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള കലുങ്കില്‍നിന്നു കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. മൂന്നുവയസ്സുകാരിയുടെ കൊലപാതകം അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു.

Next Story

RELATED STORIES

Share it