Sub Lead

'ചികില്‍സ ഉറപ്പുവരുത്താം'; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ചികില്‍സ ഉറപ്പുവരുത്താം; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിന് മുന്നോടിയായി യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യഹരജിയാണ് തള്ളിയത്. മതിയായ വൈദ്യസഹായം ഉറപ്പുവരുത്താമെന്ന് ജാമ്യം നിരസിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് എന്‍ഐഎ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാദം കേട്ട കോടതി അബൂബക്കറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ തക്ക കാരണങ്ങളിലെന്നാണ് കോടതി നിരീക്ഷിച്ചത്.

അബൂബക്കറിന്റെ ആരോഗ്യനില പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. പരിശോധന നടത്തുമ്പോള്‍ അബൂബക്കറിന്റെ മകന് കൂടെ നില്‍ക്കാമെന്നും കോടതി വ്യക്തമാക്കി. അബൂബക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസ് തയ്യാറാക്കിയ റിപോര്‍ട്ട് എന്‍ഐഎ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇ അബൂബക്കറിന്റെ വീട്ടുതടങ്കല്‍ ഹരജി തള്ളുകയും അസുഖങ്ങളെക്കുറിച്ചും ചികില്‍സയെക്കുറിച്ചും എയിംസ് തയ്യാറാക്കിയ തത്സ്ഥിതി റിപോര്‍ട്ട് ഹാജരാക്കണമെന്ന് നവംബര്‍ 30ന് കോടതി എന്‍ഐഎയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അക്ഷയ് മാലിക് ആണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.

സപ്തംബര്‍ 22നാണ് ഇ അബൂബക്കറിനെ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്യുകയും യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജയിലില്‍ അടയ്ക്കുകയും ചെയ്തത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹം, ഒക്‌ടോബര്‍ 6 മുതല്‍ തിഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. നേരത്തേ, ഇ അബൂബക്കറിന് ജാമ്യം തേടിയുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലേക്ക് മാറ്റാമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത് പൂജാരി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇ അബൂബക്കറിന്റെ എംആര്‍ഐക്ക് 2023 വരെ കാത്തിരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി എയിംസിന്റെ റിപോര്‍ട്ട് നല്‍കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടത്.

അദ്ദേഹം ഒരു കുറ്റത്തിന് തടവിലാണെന്നത് മറ്റൊരു കാര്യമാണെന്നും എന്നാല്‍ ചികില്‍സയ്ക്കായി 2023 വരെ കാത്തിരിക്കാനാവില്ലെന്നുമായിരുന്നു കോടതി പരാമര്‍ശം. 70 വയസ്സുള്ള അദ്ദേഹത്തിന് ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ഒരു പരിശോധനയ്ക്കായി 2023 ജനുവരിയിലാണ് ഷെഡ്യൂള്‍ ചെയ്തതെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഇ അബൂബക്കറിന് ഗുരുതരമായ അന്നനാളം കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം, കാഴ്ചക്കുറവ് എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങളുണ്ട്. ആവശ്യാനുസരണം എയിംസില്‍ ചികില്‍സ നല്‍കാമെന്ന് പറഞ്ഞാണ് പ്രത്യേക എന്‍ഐഎ ജഡ്ജി ജാമ്യാപേക്ഷ തള്ളിയിരുന്നത്.

Next Story

RELATED STORIES

Share it