Sub Lead

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും

ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം   റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് വിചാരണ കോടതി ഇന്നു പരിഗണിക്കും. നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് ഹര്‍ജി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നു ഹര്‍ജിയില്‍ അന്വേഷണസംഘം പറയുന്നു. നേരത്തെ ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പോലിസും ബേക്കല്‍ പോലിസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റെ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നല്‍കിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തില്‍ സാക്ഷി മൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്ന് ബി രാമന്‍പിള്ള പ്രോസിക്യൂഷന്‍ സാക്ഷിയെ പഠിപ്പിക്കുന്നതാണ് സംഭാഷണത്തിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയില്‍ ദിലീപിനെതിരായ പ്രധാന തെളിവുകളില്‍ ഒന്ന്. ഈ കത്തിനെക്കുറിച്ച് പോലിസ് നടത്തിയ കണ്ടെത്തലുകള്‍ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള ദിലീപിന്റെ സഹോദരന്‍ അനൂപിനെ പഠിപ്പിക്കുന്നത്. കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയത് 2017 ഏപ്രില്‍ 17 നായിരുന്നു. ഏപ്രില്‍ 10 നാണ് ജയിലില്‍ വെച്ച് സുനില്‍ ദിലീപിന് കത്ത് എഴുതിയത്. ഈ കത്ത് ദിലീപിന് കൈമാറാന്‍ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ട് ഇക്കാര്യം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈല്‍ ഫോണില്‍ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിക്ക് കൈമാറി. കേസില്‍ അഭിഭാഷകന്‍ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെതിരായ മാധ്യമവാര്‍ത്തകള്‍ക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിര്‍ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ചോര്‍ന്നുകിട്ടിയെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it