Special

ഖത്തറിന്റെ മണ്ണില്‍ വീണ്ടും ഫുട്ബോള്‍ വിരുന്ന്

ഖത്തറിന്റെ മണ്ണില്‍ വീണ്ടും ഫുട്ബോള്‍ വിരുന്ന്
X

ഫര്‍ഹാനാ ഫാത്തിമ

ഏഷ്യന്‍ ഫുട്ബോളിനെ ആവേശ കൊടുമുടിയിലെത്തിക്കുന്ന ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. 2022 ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന്റെ മണ്ണിലാണ് ഏഷ്യന്‍ ഫുട്ബോള്‍ വിരുന്ന് ഒരുക്കുന്നത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ 18ാം പതിപ്പാണിത്. ലോകകപ്പിന്റെ ത്രസിപ്പിക്കുന്ന കലാശപ്പോരാട്ടത്തിന് സാക്ഷിയായ ലുസൈല്‍ സ്റ്റേഡിയത്തിലെ പുല്‍പ്പരപ്പിലാണ് വെള്ളിയാഴ്ച ഏഷ്യന്‍ പോരാട്ടങ്ങള്‍ക്ക് ജീവന്‍വയ്ക്കുക. ആദ്യ മല്‍സരം നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഖത്തറും ലെബനനും തമ്മിലാണ്. 2019 ല്‍ യുഎഇയില്‍ നടന്ന അവസാന ഏഷ്യന്‍ കപ്പിലെ ചാംപ്യന്മാരാണ് ഖത്തര്‍. ടൂര്‍ണമെന്റില്‍ ആകെ 24 രാജ്യങ്ങള്‍ പങ്കെടുക്കും. ഫൈനല്‍ ഫെബ്രുവരി 10ന് നടക്കും. ആകെ 51 മത്സരങ്ങളാണുള്ളത്. ഖത്തറിലെ ഏഴ് നഗരങ്ങളിലെ 9 സ്റ്റേഡിയങ്ങളാണ് വേദികള്‍. 1975 ല്‍ സ്ഥാപിച്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം ലോകകപ്പില്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഏഷ്യന്‍ കപ്പില്‍ അവിടെ ഏഴ് കളികള്‍ അരങ്ങേറും.


ഏഷ്യയിലെ ഏറ്റവും വലിയ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റായ ഏഷ്യാ കപ്പ് 1956ലാണ് ആരംഭിച്ചത്. അന്ന് നാല് ടീമുകള്‍ മാത്രമാണ് അണിനിരന്നത്. 2019 മുതല്‍ 24 ടീമുകളിലേക്ക് വ്യാപിക്കുകയും അതാത് ഭൂഖണ്ഡങ്ങളിലെ യൂറോ, ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് എന്നിവയ്ക്ക് തുല്യമായി മാറുകയും ചെയ്തു. 2023ല്‍ ചൈനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മാറ്റുകയായിരുന്നു. തുടര്‍ന്ന് ആതിഥേയത്വത്തിനായി ഖത്തര്‍ മുന്നോട്ട് വരികയായിരുന്നു. ലോകകപ്പില്‍ കരുത്തു തെളിയിച്ച ജപ്പാന്‍, തെക്കന്‍ കൊറിയ, ആസ്ത്രേലിയ, സൗദി അറേബ്യ ടീമുകളാണ് അവര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി.


24 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ടിലേക്ക് മുന്നേറും. മൂന്നാം സ്ഥാനത്തെത്തുന്ന ആറ് ടീമുകളില്‍ മികച്ച റെക്കോര്‍ഡുള്ള നാലെണ്ണവും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടും.ജപ്പാനാണ് മികച്ച ഫോമിലുള്ള ടീം. നാലു തവണ ചാംപ്യന്മാരായിട്ടുണ്ട്. ജപ്പാനെ 3-1 ന് തോല്‍പിച്ചാണ് ഖത്തര്‍ കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ ചാംപ്യന്മാരായത്. ഈയിടെ സൗഹൃദ മത്സരത്തില്‍ അവര്‍ ജര്‍മനിയെ 4-1 ന് തകര്‍ത്തു. ഹോങ്കോങിനെ അട്ടിമറി സാധ്യതയുള്ള ടീമായി പലരും കാണുന്നു.


ആസ്ത്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുടെ സ്ഥാനം.13ന് ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 18ന് ഉസ്ബക്കിസ്ഥാനുമായും 23ന് സിറിയയുമായും ഇന്ത്യ ഏറ്റുമുട്ടും. ഫെബ്രുവരി 10ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഗ്രൂപ്പ് എയില്‍ ഖത്തര്‍, ചൈന, താജിക്കിസ്ഥാന്‍, ലെബനന്‍ എന്നിവര്‍ അണിനിരക്കും. ഗ്രൂപ്പ് സിയില്‍ ഇറാന്‍, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ഹോങ്കോംങ്, ഫലസ്തീന്‍ എന്നിവര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൂപ്പ് ഡിയില്‍ ജപ്പാന്‍, ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്നാം എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടും.ഗ്രൂപ്പ് ഇയില്‍ ദക്ഷിണ കൊറിയ, മലേഷ്യ, ജോര്‍ദാന്‍, ബഹ്റയ്ന്‍ എന്നിവരും ഗ്രൂപ്പ് എഫില്‍ സൗദി അറേബ്യ, തായ്ലന്‍ഡ്, കിര്‍ഗിസ്ഥാന്‍, ഒമാന്‍ എന്നിവരും അണിനിരക്കും.


ക്ലബ്ബ് ഫുട്ബോളിലെ പല മിന്നും താരങ്ങള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഖത്തറില്‍ വിരുന്നൊരുക്കും. ടോട്ടനം ഫോര്‍വേഡ് സോന്‍ ഹ്യുംഗ് മിന്നാണ് തെക്കന്‍ കൊറിയയെ നയിക്കുന്നത്. ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ വതാരു എന്‍ഡൊ, ്രൈബറ്റന്‍ താരം കവോറു മിതോമ, മോണകോയുടെ തകൂമി മിനാമിനൊ, ആഴ്സനലിന്റെ തകേഹിറൊ തോമിയാസു എന്നിവര്‍ ജപ്പാന്‍ നിരയിലുണ്ട്. റോമക്ക് കളിക്കുന്ന സര്‍ദാര്‍ അസ്മൂനാണ് ഇറാന്റെ ആക്രമണം നയിക്കുക. കിം മിന്‍ജേ (ബയേണ്‍ മ്യൂണിക്), ഹ്വാംഗ് ഹീ ചാന്‍ (വോള്‍വ്‌സ്ഹാംപ്റ്റന്‍), ലീ കാം ഇന്‍ (പി.എസ്.ജി) എന്നിവരും സോന്‍ നയിക്കുന്ന തെക്കന്‍ കൊറിയക്ക് കളിക്കുന്നു. അര്‍ജന്റീനക്കെതിരെ ലോകകപ്പില്‍ ഗോളടിച്ച സാലിം അല്‍ദോസരി സൗദി അറേബ്യയുടെ ആക്രമണം നയിക്കും.


കോച്ചുമാരിലുമുണ്ട് ലോകപ്രശസ്തര്‍. ഇറ്റലിയുടെ മുന്‍ കോച്ച് റോബര്‍ടൊ മാഞ്ചീനിയാണ് സൗദിയെ പരിശീലിപ്പിക്കുന്നത്. യൂര്‍ഗന്‍ ക്ലിന്‍സ്മാന്‍ തെക്കന്‍ കൊറിയയുടെയും ഹെക്ടര്‍ കൂപ്പര്‍ സിറിയയുടെയും കോച്ചാണ്. ചാംപ്യന്മാര്‍ക്ക് 50 ലക്ഷം ഡോളര്‍ (40 കോടിയിലേറെ രൂപ) ലഭിക്കും. റണ്ണേഴ്സ് അപ്പിന് 30 ലക്ഷം ഡോളറും. സെമിഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് 10 ലക്ഷം ഡോളര്‍ വീതമാണ് പാരിതോഷികം. 24 ടീമുകള്‍ക്കും രണ്ട് ലക്ഷം ഡോളര്‍ അപ്പിയറന്‍സ് ഫീസ് ലഭിക്കും.





Next Story

RELATED STORIES

Share it