Football

അവസാന മല്‍സരത്തിനും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; ജയത്തോടെ സെമി ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-0ന് തോറ്റു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒമ്പതാം തോല്‍വി.

അവസാന മല്‍സരത്തിനും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; ജയത്തോടെ സെമി ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
X

തിലക് മൈതാന്‍ (ഗോവ): 20 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-0ന് തോറ്റു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒമ്പതാം തോല്‍വി. 3 മത്സരങ്ങള്‍ ജയിച്ച ടീം 8 മത്സരങ്ങളില്‍ സമനില പാലിച്ചു. ആകെ 23 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചപ്പോള്‍ 36 ഗോളുകള്‍ വഴങ്ങി. 7 ഗോളുകളുമായി ജോര്‍ദാന്‍ മറെ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ്പ് സ്‌കോററായി.

സീസണിലെ അവസാന ലീഗ് മത്സരത്തില്‍, 34ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറും ഒന്നാം പകുതിയുടെ അധിക സമയത്ത് ലാലേങ്മാവിയയും നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. 20 മത്സരത്തില്‍ നിന്ന് 33 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേഓഫ് ഉറപ്പിച്ചു. 17 പോയിന്റോടെ പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം.

അവസാന മത്സരത്തില്‍ ഒറ്റ മാറ്റം മാത്രം വരുത്തിയാണ് പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ടീമിനെ വിന്യസിച്ചത്. പ്രതിരോധ നിരയില്‍ നിന്ന് ലാല്‍റുവത്താരക്ക് പകരം സന്ദീപിനെ കളത്തിലിറക്കി. ബകാരി കോനെ, ജെസ്സല്‍ കാര്‍നിറോ, കോസ്റ്റ നമിയോന്‍സു എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റു താരങ്ങള്‍. മലയാളി താരങ്ങളായ കെ പ്രശാന്തും കെ പി രാഹുലും വിന്‍സെന്റ ഗോമസ്, ജാക്‌സന്‍ സിംഗ് എന്നിവര്‍ മധ്യനിരയില്‍ അണിനിരന്നു. മുന്നേറ്റത്തില്‍ മാറ്റമുണ്ടായില്ല, ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും തന്നെ. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്. സുഭാശിഷ് ചൗധരി ഗോള്‍ വല കാത്തപ്പോള്‍ പ്രൊവാത് ലാവര, ഡൈലാന്‍ ഫോക്‌സ്, ബി ലാംബോട്ട്, നിം ദോര്‍ജീ, ഇമ്രാന്‍ ഖാന്‍, ഖാസ കമാറ, ലാലങ് മാവിയ, ലൂയിസ് മച്ചാഡോ, ദെസ്‌ഹോണ്‍ ബ്രൗണ്‍, വി.പി സുഹൈര്‍ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആദ്യ ഇലവനില്‍ ഇടം പിടിച്ചു.

ഏഴാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണാവസരം. കോര്‍ണര്‍ കിക്കില്‍നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ അവസരം ലഭിച്ചത്. ഒഴിഞ്ഞുനിന്ന ഗോള്‍മുഖത്തേക്ക് കോനെയുടെ ഹെഡര്‍ പോസ്റ്റില്‍ നിന്ന് വഴിമാറി. 20ാം മിനിറ്റില്‍ പരിക്കേറ്റ ലാക്ര നോര്‍ത്ത് ഈസ്റ്റ് നിരയില്‍ നിന്ന് പിന്മാറിയപ്പോള്‍ ഗുര്‍ജീന്ദര്‍ കുമാര്‍ പകരമിറങ്ങി. പിന്നീട് ഇരു ടീമുകളും ആക്രമിച്ച് അവസരം സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. 34ാം മിനിറ്റിലാണ് മലയാളി താരത്തിലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യ വെടിപൊട്ടിച്ചത്. ഖാസ കമാറ നല്‍കിയ ത്രൂപാസ് കോനെയുടെ കാലില്‍ തട്ടി നേരെ ബോക്‌സിനുള്ളില്‍ നിന്ന സുഹൈറിലേക്ക്. സുഹൈറിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിനെ കീഴടക്കി വലയിലേക്ക്. രണ്ടാം പകുതിയുടെ അധിക സമയത്ത് ലാലെങ്മാവിയയിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും മുന്നില്‍. മച്ചാഡോ ബോക്‌സിലേക്ക് നല്‍കിയ പാസ് ലാലെങ്മാവിയ പിടിച്ചെടുത്ത് 40 വാര അകലെ നിന്ന് തൊടുത്ത ലോങ് റേഞ്ച് ഷോട്ട് ഗോളിയെയും കീഴടക്കി വലയിലേക്ക്.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് പരമാവധി ശ്രമങ്ങള്‍ നടത്തി. 59ാം മിനിറ്റില്‍ സന്ദീപിന്റെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു പുറത്തേക്ക്. 70ാം മിനിറ്റില്‍ വിസെന്റെയുടെ ഫ്രീകിക്കും കോര്‍ണറില്‍ കലാശിച്ചതോടെ കളി പൂര്‍ണമായും നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി.

Next Story

RELATED STORIES

Share it