Football

ഫുട്‌ബോള്‍ രാജാവ് ലൂക്ക മോഡ്രിച്ച് തന്നെ; യുവ താരം എംബാപ്പെ

ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് മോഡ്രിച്ച്, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്തം അവസാനിപ്പിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

ഫുട്‌ബോള്‍ രാജാവ് ലൂക്ക മോഡ്രിച്ച് തന്നെ; യുവ താരം എംബാപ്പെ
X

സൂറിച്ച് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിന്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് മോഡ്രിച്ച്, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്തം അവസാനിപ്പിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

2007ല്‍ ബ്രസീല്‍ താരം കക്കാ പുരസ്‌കാരം നേടിയതിനു ശേഷം ഇതാദ്യമായാണ് മെസ്സിയോ റൊണാള്‍ഡോയോ അല്ലാത്ത ഒരു കളിക്കാരന്‍ ഈ നേട്ടത്തിന് അര്‍ഹമാവുന്നത്.മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 476 പോയിന്റും മൂന്നാമതെത്തിയ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയാണ് നാലാമത്. മെസ്സി അഞ്ചാമതായി. എംബാപെയ്ക്ക് മികച്ച അണ്ടര്‍ 21 താരത്തിനുള്ള പുരസ്‌കാരമുണ്ട്. മെസ്സിയും റൊണാള്‍ഡോയും പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല.

ചരിത്രത്തിലാദ്യമായി നല്‍കിയ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗിനാണ്. ലോകമെങ്ങും നിന്നുള്ള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയില്‍ നിന്ന് ജേതാവിനെ തിരഞ്ഞെടുത്തത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം പാരിസില്‍ നടന്ന ചടങ്ങില്‍ മോഡ്രിച്ച് ഏറ്റുവാങ്ങി.

ക്രൊയേഷ്യയ്ക്കായി ലോകകപ്പിലും റയല്‍ മാഡ്രിഡിനായി ചാംപ്യന്‍സ് ലീഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിലെത്തിച്ചത്. റയല്‍ മഡ്രിഡിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മോഡ്രിച്ച് ക്രൊയേഷ്യയെ ക്യാപ്റ്റനായി ലോകകപ്പ് ഫൈനലിലുമെത്തിച്ചു.

Next Story

RELATED STORIES

Share it