Football

'ഗോട്ട് ടൂര്‍' കംപ്ലീറ്റ് ഷെഡ്യൂള്‍ ഇങ്ങനെ; ഡിസംബര്‍ 13 മുതല്‍ ഇന്ത്യയിലെ നാല് നഗരങ്ങളില്‍

ഗോട്ട് ടൂര്‍ കംപ്ലീറ്റ് ഷെഡ്യൂള്‍ ഇങ്ങനെ; ഡിസംബര്‍ 13 മുതല്‍ ഇന്ത്യയിലെ നാല് നഗരങ്ങളില്‍
X

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസി ഇന്ത്യയിലേക്ക്. ഡിസംബര്‍ 13, 14, 15 തിയ്യതികളില്‍ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെ തിരക്കേറിയ ഷെഡ്യൂളിലാണ് മെസിയുടെ ഇന്ത്യ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ നിരവധി പരിപാടികള്‍ അദ്ദേഹത്തിന്റെ ഷെഡ്യൂളിലുണ്ട്. ബാഴ്സലോണയിലും ഇന്റര്‍ മയാമിയിലും മെസിയുടെ സഹതാരമായ ഇതിഹാസ സ്ട്രൈക്കര്‍ ലൂയിസ് സുവാരസും ഫിഫ ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോളും ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട് എന്നതാണ് സവിശേഷത.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ മെസി എത്തുന്ന ഗോട്ട് ടൂറിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. മിക്ക നഗരങ്ങളിലും ടിക്കറ്റ് വില ഏകദേശം 4,500 രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍, മുംബൈ ടൂറിന് മാത്രം ഏകദേശം ഇരട്ടിയോളമാണ് ടിക്കറ്റ് നിരക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ ടൂറിന്റെ ടിക്കറ്റ് നിരക്ക് 8,250 രൂപ മുതലാണ് ആരംഭിക്കുന്നത്. മയാമിയില്‍ നിന്നാണ് മെസി ഇന്ത്യയിലേയ്ക്ക് വരുന്നത്. ദീര്‍ഘദൂര യാത്രയായതിനാല്‍ അദ്ദേഹം ദുബായില്‍ ഒരു ചെറിയ സ്റ്റോപ്പ് എടുത്ത ശേഷം പുലര്‍ച്ചെ 1:30ന് കൊല്‍ക്കത്തയില്‍ എത്തും.

കൊല്‍ക്കത്തയില്‍ രാവിലെ 9:30 മുതല്‍ മെസിയുടെ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും. സെലിബ്രിറ്റി സൗഹൃദ മത്സരം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് ശേഷം സൗരവ് ഗാംഗുലിയുമായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം മെസി ഉച്ചയ്ക്ക് 2 മണിക്ക് ഹൈദരാബാദിലേക്ക് പോകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ താരം പങ്കെടുക്കും. മെസിയോടുള്ള ബഹുമാനാര്‍ത്ഥം വൈകുന്നേരം ഒരു സംഗീത പരിപാടിയും ഉണ്ടായിരിക്കും.

ഹൈദരാബാദിന് ശേഷം മെസി മുംബൈയിലേക്ക് പോകും. അവിടെ വച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ഒരു ഫാഷന്‍ ഷോയില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ലൂയിസ് സുവാരസ് അവതരിപ്പിക്കുന്ന ഒരു സ്പാനിഷ് സംഗീത ഷോയും മുംബൈ ടൂറില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന്, ഗോട്ട് ടൂര്‍ ദില്ലിയില്‍ സമാപിക്കും. അവിടെ വെച്ച് മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.

ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് 2011ല്‍ വെനിസ്വേലയ്ക്കെതിരെ അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തില്‍ കളിക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസി മികച്ച പ്രകടനം കാഴ്ചവെക്കുകയും അര്‍ജന്റീനയുടെ 1-0 വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it