Feature

ജൂണിലെ ഫു-ക്രി പൂരം

ജൂണിലെ ഫു-ക്രി പൂരം
X
റിയാസ് കാഞ്ഞിരോട്

മെയ് 31 ന് കാലവര്‍ഷം കേരളത്തിലെത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നത്. അത് കഴിഞ്ഞ് പിറക്കുന്ന ജൂണ്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് പൂരങ്ങളുടെ മാസമാണ്. ആദ്യത്തെ ആഴ്ച്ച ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമാണെങ്കില്‍ രണ്ടാം വാരത്തില്‍ യൂറോ കപ്പ് ഫുട്‌ബോളിന് തുടക്കം കുറിക്കുന്നു. തൊട്ടു പിറകെ മൂന്നാം ആഴ്ച്ചയില്‍ കോപ്പ അമേരിക്കയും കടന്നുവരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വെടിക്കെട്ടുകളുടെ ചൂടും ചൂരും നിറഞ്ഞുനില്‍ക്കുന്ന അതേ അന്തരീക്ഷത്തിലേക്ക് തന്നെയാണ് അമേരിക്കയിലും വെസ്റ്റീന്‍ഡീസിലുമായി നാലു ഗ്രൂപ്പുകളില്‍ 20 രാജ്യങ്ങള്‍ മാറ്റുരക്കുന്ന ലോകകപ്പും കടന്നുവരുന്നത്. ആവേശം കൊടുമുടിയോളം ഉയരാന്‍ പിന്നെന്ത് വേണം.



ടെസ്റ്റ് -ഏകദിന ക്രിക്കറ്റിന്റെ ശൈലിയില്‍ നിന്നും വ്യത്യസ്തമായി ട്വന്റി-20യില്‍ മസില്‍ പവറിനാണ് പ്രാധാന്യം എന്നത് കൊണ്ടുതന്നെ കുഞ്ഞന്മാരില്‍ നിന്നുവരെ അത്ഭുത പ്രകടനങ്ങള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്. ലോക ക്രിക്കറ്റ് ഭൂപടത്തിലേക്ക് കാലെടുത്തു വെക്കുന്ന പുതിയ രാജ്യങ്ങള്‍, അവരുടെ പ്രകടനങ്ങള്‍, അവരിലൂടെ ഉയര്‍ന്നു വരുന്ന പുതിയ താരോദയങ്ങള്‍ ഇതിനെല്ലാം കൂടിയുള്ള കാത്തിരിപ്പും കൂടിയാണ് ട്വന്റി- 20 ലോകകപ്പ്. നേരവും കാലവും പിന്നെ ഭാഗ്യവും കൂടി ഒത്തുവന്നാല്‍ അടുത്ത ഐ പി എല്ലില്‍ കുഞ്ഞന്‍മാരിലെ ചില വമ്പന്മാരെയെങ്കിലും നമുക്ക് കാണാന്‍ കഴിഞ്ഞേക്കാം.

രണ്ടാം വാരത്തിലെ വെടിക്കെട്ട് തുടങ്ങുന്നത് ജര്‍മ്മനിയില്‍ നിന്നാണ്. 24 ടീമുകള്‍ ആറു ഗ്രൂപ്പുകളില്‍ നിന്ന് പടവെട്ടുന്ന യൂറോ കപ്പ് ലോക ഫുട്‌ബോളിലെ രണ്ടാം യുദ്ധമാണ്. ഖത്തര്‍ ലോകകപ്പില്‍ നിന്ന് കിട്ടിയതും വാങ്ങിയതും തിരിച്ചുകൊടുക്കാനുള്ള അവസരമെന്ന നിലയില്‍ ജര്‍മ്മനിയിലെ ഗ്രൗണ്ടിലിറങ്ങുന്ന കളിക്കാരേക്കാള്‍ എരിപിരി കൊള്ളുക കേരളത്തിലെ പ്രത്യേകിച്ച് മലപ്പുറത്തെയും കോഴിക്കോട്ടെയും ടിവി സ്‌ക്രീനിന് മുന്നിലിരിക്കുന്ന ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ക്ക് തന്നെയായിരിക്കും.


പിറകെത്തന്നെയുണ്ട് കോപ്പ അമേരിക്കയും. ട്വന്റി-20യുടെ വെടിക്കെട്ട് നടക്കുന്ന അമേരിക്കയില്‍ തന്നെയാണ് കോപ്പയുടെ ഇടിമുഴക്കവും നടക്കുക. ലോക ഫുട്‌ബോള്‍ ഒരുപാട് കാലമായി കറങ്ങിക്കൊണ്ടിരിക്കുന്നത് രണ്ടുപേരെ കേന്ദ്രീകരിച്ചാണ്. കിരീടം വെക്കാത്ത രാജാക്കന്മാരല്ല അവര്‍. കിരീടം വെച്ച യഥാര്‍ത്ഥ രാജാക്കന്മാര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. ഒരു പക്ഷേ രാജ്യത്തിനു വേണ്ടി ഇവര്‍ ബൂട്ട് കെട്ടുന്ന അവസാനത്തെ വലിയ ടൂര്‍ണ്ണമ്മെന്റന്ന നിലയിലും യൂറോ -കോപ്പ കപ്പുകള്‍ പ്രത്യേക പ്രധാന്യത്തിലേക്ക് ഉയരുന്നു.

കാലാവര്‍ഷത്തിലെ ഇടി വെട്ട് മഴയോടൊപ്പം റണ്‍മഴയും ഗോള്‍ വര്‍ഷവും ഒരുമിച്ചാസ്വദിക്കാന്‍ കഴിയുന്ന അപൂര്‍വ്വ മുഹൂര്‍ത്തമാണ് ജൂണില്‍.മൊത്തത്തില്‍ ക്രിക്കറ്റിലും ഫുട്‌ബോളിലും ആവേശപ്പോരൂകള്‍


Next Story

RELATED STORIES

Share it