Cricket

പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ വേദി മാറ്റുന്നു; വേദിയാവാന്‍ യുഎഇ തയ്യാറാവില്ലെന്ന് റിപോര്‍ട്ട്

പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ വേദി മാറ്റുന്നു; വേദിയാവാന്‍ യുഎഇ തയ്യാറാവില്ലെന്ന് റിപോര്‍ട്ട്
X

ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) യുഎഇ യിലേക്ക് മാറ്റാനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപോര്‍ട്ട്. ടൂര്‍ണമെന്റിന്റെ നടത്തിപ്പില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ആശങ്കകള്‍ മുന്നോട്ടുവച്ചതായി പിടിഐ ആണ് റിപോര്‍ട്ട് ചെയ്തത്. പിഎസ്എല്ലിന് വേദിയാകാന്‍ യുഎഇ തയ്യാറാകാതിരുന്നാല്‍ അത് പിസിബിക്ക് കനത്ത തിരിച്ചടിയാകും.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിഎസ്എല്ലുപോലുള്ള ഒരു ടൂര്‍ണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്ക യുഎഇ ബോര്‍ഡിനുണ്ട്. മാത്രമല്ല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വച്ചുപുലര്‍ത്തുന്നത്. ഐപിഎല്‍ മല്‍സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മല്‍സരങ്ങളടക്കം യുഎഇ യില്‍ വച്ച് നടന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായുള്ള വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് വേദി മാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നത്. നേരത്തേ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്എലിലെ പെഷവാര്‍ സല്‍മി കറാച്ചി കിങ്സ് മല്‍സരം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നതായി പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പറഞ്ഞിരുന്നു. യുഎഇയിലെ മല്‍സരങ്ങളുടെ സമയക്രമവും മറ്റ് വിവരങ്ങളും വൈകാതെ അറിയിക്കുമെന്നും പിസിബി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ അസ്വസ്ഥരാകുകയും നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രാജ്യം വിടണമെന്ന ആവശ്യവുമായി വിദേശ താരങ്ങള്‍ രംഗത്തെത്തിയതോടെ പിസിബി സമ്മര്‍ദത്തിലായി. ജെയിംസ് വിന്‍സ്, ടോം കറന്‍, സാം ബില്ലിങ്സ്, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ടോം കോഹ്ലര്‍-കാഡ്മോര്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും ഡേവിഡ് വാര്‍ണര്‍, ജേസണ്‍ ഹോള്‍ഡര്‍, റാസ്സി വാന്‍ഡെര്‍ ദസ്സന്‍ എന്നിവരും ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാരയും അലക്സാണ്‍ഡ്ര ഹാര്‍ട്ട്ലിയും ഇത്തവണ പിഎസ്എല്ലിന്റെ ഭാഗമായി പാകിസ്താനിലുണ്ട്.




Next Story

RELATED STORIES

Share it