Cricket

വാഗ്വാദങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും വിട; ലോകകപ്പില്‍ പാകിസ്ഥാനോട് തകര്‍ന്ന് ഇന്ത്യ

ഇന്ത്യാ-പാക് പോരില്‍ പാകിസ്ഥാന് 10 വിക്കറ്റ് ജയം.

വാഗ്വാദങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും വിട; ലോകകപ്പില്‍ പാകിസ്ഥാനോട് തകര്‍ന്ന് ഇന്ത്യ
X


ദുബയ്: മാസങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും പര്യവസാനമായി. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യാ-പാക് പോരില്‍ പാകിസ്ഥാന് 10 വിക്കറ്റ് ജയം. ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോയില്‍ ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് ലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17.5 പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം (68*), റിസ്‌വാന്‍ (79*) എന്നിവരാണ് പാക് വിജയം അനായാസമാക്കിയത്. 55 പന്തിലാണ് റിസ്‌വാന്റെ ഇന്നിങ്‌സ്. 52 പന്തിലാണ് ബാബര്‍ 68 റണ്‍സെടുത്തത്.


പാക് ടീമിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഷാര്‍ജയില്‍ കണ്ടത്. ബൗളിങിലും ബാറ്റിങിലും ഒരുപോലെ തിളങ്ങിയാണ് അവര്‍ ലോകകപ്പിലെ വരവറിയിച്ചത്. ലോകകപ്പില്‍ ആദ്യമായി പാകിസ്ഥാനോട് ഇന്ത്യ തോല്‍വി വഴങ്ങിയ റെക്കോഡും ഇന്നത്തെ മല്‍സരത്തിനായി. ചിരവൈരികള്‍ ഏറ്റുമുട്ടുമ്പോള്‍ പ്രതീക്ഷിച്ച മല്‍സരം ആയിരുന്നില്ല ഇന്ന് നടന്നത്.ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പാക് ടീം കാണിച്ച വീറും വാശിയും തിരിച്ച് ഇന്ത്യന്‍ ടീമിന് കാണിക്കാനായില്ല.


കരുത്തരായ ഇന്ത്യന്‍ ബൗളിങ് നിര അമ്പെ പരാജയപ്പെടുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, ജഡേജ എന്നിവരാണ് ഇന്ന് ബൗളിങ് ഏറ്റെടുത്തത്.


ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇന്ന് ടോസിന്റെ ഭാഗ്യം പാകിസ്ഥാനൊപ്പമായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു.


രോഹിത്ത് ശര്‍മ്മയുടെ (0) വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ നഷ്ടമായിരുന്നു. തുടര്‍ന്ന് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മൂന്ന് റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റും 2.1 ഓവറില്‍ നഷ്ടപ്പെട്ടു. രണ്ട് വിക്കറ്റും ഷഹീന്‍ അഫ്രീഡിക്കാണ്.


പിന്നീട് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ വന്‍മതിലാവുകയായിരുന്നു. ഇതിനിടയില്‍ വന്ന സൂര്യകുമാര്‍ യാദവും 11 റണ്‍സെടുത്ത് പുറത്തായി. കോഹ്‌ലിക്ക് തുണയായി വന്ന ഋഷഭ് പന്ത് 30 പന്തില്‍ 39 റണ്‍സെടുത്ത് പിടിച്ചുനിന്നിരുന്നു.എന്നാല്‍ പന്തിനെ ഷഹദാബ് പുറത്താക്കി. 49 പന്തിലാണ് കോഹ്‌ലി 57 റണ്‍സെടുത്ത് ഇന്ത്യയുടെ രക്ഷകനായി നിന്നത്. കോഹ്‌ലിയുടെ വിക്കറ്റും ഷഹീന്‍ അഫ്രീഡിയാണ് നേടിയത്.


ശേഷം എത്തി 13 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയ്ക്കും ഇന്ന് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. പാകിസ്ഥാനെതിരേ മികച്ച റെക്കോഡുള്ള ഹാര്‍ദ്ദിക്ക് പാണ്ഡെയാവട്ടെ 11 റണ്‍സെടുത്ത് മടങ്ങി. ഹാരിസ് റൗഫിന്റെ പന്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ക്യാച്ചെടുക്കുകയായിരുന്നു. ഹസ്സന്‍ അലി രണ്ട് വിക്കറ്റും നേടി.




Next Story

RELATED STORIES

Share it