Cricket

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്ക് ഒരു സമനില മതി.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം
X



അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 7.4 ഓവറില്‍ ജയം കണ്ടു. രണ്ടാം ഇന്നിങ്‌സില്‍ രോഹിത്ത് 25 ഉം ഗില്‍ 15 ഉം റണ്‍സും നേടി. ജയത്തോടെ ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ഇടം നേടാനുള്ള സാധ്യത കൂടി. ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്ക് ഒരു സമനില മതി. ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.


നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനെ ഇന്ത്യ 81റണ്‍സിന് പുറത്താക്കി. രണ്ടാം ദിനമായ ഇന്ന് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 145 റണ്‍സിന് പുറത്താക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിലെ താരമായ അക്‌സര്‍ പട്ടേലും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടിയത്. അക്‌സര്‍ അഞ്ചും അശ്വിന്‍ നാലും വിക്കറ്റ് നേടി. റൂട്ട്(19), സ്റ്റോക്ക്‌സ് (25), പോപ്പെ (12) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ 33 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ 81 റണ്‍സിന് പുറത്താക്കിയതോടെ ലക്ഷ്യം 49 റണ്‍സായി. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്. സ്‌കോര്‍ ഇംഗ്ലണ്ട് 112, 81. ഇന്ത്യ 145, 49.


ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ സന്ദര്‍ശകര്‍ 145 റണ്‍സിന് പുറത്താക്കിയിരുന്നു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടും നാല് വിക്കറ്റെടുത്ത ജൊഫ്രാ ആര്‍ച്ചറുമാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നടുവൊടിച്ചത്. എട്ട് റണ്‍സ് വിട്ടുകൊടുത്താണ് റൂട്ടിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 24 റണ്‍സ് വിട്ടുകൊടുത്താണ് ആര്‍ച്ചറിന്റെ നേട്ടം. 66 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ ഒഴികെ ഒരു ഇന്ത്യന്‍ താരത്തിനും ഇന്ന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആര്‍ അശ്വിന്‍ 17 ഉം ഇഷാന്ത് ശര്‍മ്മ 10 ഉം റണ്‍സ് നേടി. രഹാനെ (7), ഋഷഭ് പന്ത്(1), വാഷിങ്ടണ്‍ സുന്ദര്‍(0), അക്‌സര്‍ പട്ടേല്‍ (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. 98-3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഞൊടിയിടയില്‍ 145 റണ്‍സിന് പുറത്തായത്.






Next Story

RELATED STORIES

Share it