Cricket

വിവാദ ദൃശ്യങ്ങള്‍ നീക്കിയാല്‍ മാത്രം ചര്‍ച്ച; ഗൗതം ഗംഭീറിനെ വിമര്‍ശിച്ച ശ്രീശാന്തിനെതിരെ നടപടി

ശ്രീശാന്തിന്റെ വിഡിയോകള്‍ വന്‍ ചര്‍ച്ചയായതോടെയാണ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് സംഘാടകരുടെ നടപടി.

വിവാദ ദൃശ്യങ്ങള്‍ നീക്കിയാല്‍ മാത്രം ചര്‍ച്ച; ഗൗതം ഗംഭീറിനെ വിമര്‍ശിച്ച ശ്രീശാന്തിനെതിരെ നടപടി
X
സൂറത്ത്: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിനിടയിലെ വിവാദങ്ങളുടെ പേരില്‍ മലയാളി താരം ശ്രീശാന്തിന് നോട്ടിസ്. എല്‍എല്‍സി കമ്മിഷണറാണ് ശ്രീശാന്തിനു ലീഗല്‍ നോട്ടിസ് അയച്ചത്. ശ്രീശാന്ത് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് കരാര്‍ ലംഘിച്ചെന്നാണു നോട്ടിസില്‍ പറയുന്നത്. ലീഗില്‍ കളിക്കുന്ന മറ്റൊരു താരത്തിനെതിരായ വിഡിയോകള്‍ നീക്കം ചെയ്താല്‍ മാത്രമാണ് ശ്രീശാന്തുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുകയെന്നും എല്‍എല്‍സി കമ്മിഷണര്‍ നോട്ടിസില്‍ വ്യക്തമാക്കി.

വിവാദത്തില്‍ അംപയര്‍മാരും സംഘാടകര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ഗംഭീര്‍ 'ഒത്തുകളിക്കാരന്‍' എന്നു വിളിച്ചെന്ന ശ്രീശാന്തിന്റെ ആരോപണത്തെപ്പറ്റി റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശമില്ല. ലീഗ് മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്‌സ് താരമായ ശ്രീശാന്തും ഇന്ത്യ ക്യാപിറ്റല്‍സിന്റെ ഗൗതം ഗംഭീറും ഗ്രൗണ്ടില്‍വച്ച് തര്‍ക്കിച്ചിരുന്നു. ശ്രീശാന്തിന്റെ പന്തുകളില്‍ ഗംഭീര്‍ സിക്‌സും ഫോറും അടിച്ചതിനു പിന്നാലെ താരം ഗംഭീറിനെ തുറിച്ചു നോക്കിയിരുന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്നു വിളിച്ചതായാണു ശ്രീശാന്തിന്റെ പരാതി. ഒത്തുകളിക്കാരനെന്ന് എങ്ങനെ പറയാനാകുമെന്നു ശ്രീശാന്ത് ഗ്രൗണ്ടില്‍വച്ചു ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഗൗതം ഗംഭീര്‍ വലിയ പ്രതികരണങ്ങള്‍ നടത്താതിരുന്നപ്പോള്‍, ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി വിഡിയോകള്‍ അപ്‌ലോഡ് ചെയ്തിരുന്നു. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും താരത്തെ പിന്തുണച്ചു രംഗത്തെത്തി.

ഗംഭീര്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും സേവാഗ് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളെ ബഹുമാനിക്കാറില്ലെന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ ആരോപിച്ചിരുന്നു. ''ഞാന്‍ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ല. ദയവായി സത്യത്തോടൊപ്പം നില്‍ക്കുക. കുറേയാളുകളോട് അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. എന്തിനാണു പ്രശ്‌നം തുടങ്ങിയതെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. ഗംഭീര്‍ സിക്‌സര്‍, സിക്‌സര്‍ എന്നാണു പറഞ്ഞതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നുണ്ട്. എന്നാല്‍ ഫിക്‌സര്‍ എന്നു തന്നെയാണ് എന്നെ വിളിച്ചത്.'' ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിന്റെ വിഡിയോകള്‍ വന്‍ ചര്‍ച്ചയായതോടെയാണ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് സംഘാടകരുടെ നടപടി.








Next Story

RELATED STORIES

Share it