Cricket

ബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ വിടാന്‍ ഉത്തരവ്

ബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ വിടാന്‍ ഉത്തരവ്
X

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സൊസാലെയെ ഇടക്കാല ജാമ്യഹത്തില്‍ വിടാന്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. ജൂണ്‍ 4 ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഐപിഎല്‍ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തിലായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ജസ്റ്റിസ് എസ് ആര്‍ കൃഷ്ണ കുമാറാണ് ഉത്തരവിട്ടത്.

നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ ബിസിസിഐയ്ക്കും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും എതിരെ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ബിസിസിഐയ്ക്കും ആര്‍സിബിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ ബിസിസിഐ പാലിച്ചില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

അനുമോദന പരിപാടിക്ക് അനുമതി തേടിയിട്ടില്ലെന്നും സംഘാടകര്‍ സോഷ്യല്‍ മീഡിയ വഴി 'ലോകത്തെ മുഴുവന്‍ ക്ഷണിച്ചു' എന്നും ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ പരിപാടി സംഘടിപ്പിച്ചു. എക്‌സ് പോസ്റ്റ് ഇടുന്നതിന് മുന്‍പ് ആര്‍സിബിയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) അനുമതി തേടിയില്ല. മുഴുവന്‍ പരിപാടിയും നിയമവിരുദ്ധമാണെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. പരിപാടിയുടെ സുരക്ഷ, ഗേറ്റ്, ടിക്കറ്റ് മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് ആര്‍സിബിയും ബിസിസിഐയും തമ്മില്‍ ഒരു കരാറുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ പറഞ്ഞു.

സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ശശികിരണ്‍ ഷെട്ടിയാണ് കോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളുടെ നിയമസാധുത ചോദ്യം ചെയ്ത് ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സൊസാലെ ഉള്‍പ്പെടെ നാല് വ്യക്തികള്‍ സമര്‍പ്പിച്ച ഹരജികള്‍ വീണ്ടും പരിഗണിക്കവെയായിരുന്നു പരാമര്‍ശം. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണ കുമാറിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംഭവത്തിന് ഉത്തരവാദികളായ കക്ഷികളില്‍ ഒന്നായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.




Next Story

RELATED STORIES

Share it