Gulf

കൊവിഡ് 19: കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും അനുമതി നല്‍കി യുഎഇ

യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയമാണ് ജോലികള്‍ നിയന്ത്രിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അനുമതി നല്‍കി ഉത്തരവിട്ടത്.

കൊവിഡ് 19: കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും അനുമതി നല്‍കി യുഎഇ
X

അബൂദബി: കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഭരണകൂടം. യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയമാണ് ജോലികള്‍ നിയന്ത്രിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അനുമതി നല്‍കി ഉത്തരവിട്ടത്.

ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയോടെ ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അല്ലെങ്കില്‍ ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടാനും അനുമതിയുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍പെട്ട കമ്പനികള്‍ക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ് നിര്‍ദ്ദേശം.

തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടാനും ഉത്തരവ് നിഷ്‌ക്കര്‍ഷിക്കുന്നു. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സാവകാശം നല്‍കണം. അതത് കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കാനും നിര്‍ദേശമുണ്ട്.

മറ്റു ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാന്‍ അനുവദിക്കുകയും ഇവര്‍ക്ക് കുടിശ്ശികയുള്ള ആനുകൂല്യം നല്‍കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തീരുമാനം മലയാളികളടക്കമുള്ള വിദേശികളെ സാരമായി ബാധിക്കും. അതേസമയം യുഎഇയില്‍ സ്‌കൂള്‍ പഠനം ജൂണ്‍മാസം വരെ വീട്ടിലിരുന്ന് മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇ ലേണിംഗ് തുടരാനുള്ള ഉത്തരവ് രാജ്യത്തെ എല്ലാസ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറിയിട്ടുണ്ട്.

കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്നലെ രണ്ട് പേര്‍കൂടി മരിച്ചു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അതേസമയം, ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.

Next Story

RELATED STORIES

Share it